കോട്ടയം: സംരംഭക അനുകൂലമായ അന്തരീക്ഷമാണ് കേരളത്തിൽ നിലവിലുള്ളതെന്നും മൂന്നുവർഷവും ഏഴുമാസവും കൊണ്ട് 3.25 ലക്ഷം സംരംഭങ്ങൾ -സൃഷ്ടിക്കാൻ ഈ സർക്കാരിന് കഴിഞ്ഞുവെന്നും വ്യവസായ-നിയമ-കയർവകുപ്പു മന്ത്രി പി. രാജീവ്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച നിക്ഷേപ സംഗമത്തിന്റെ സമാപന സമ്മേളനം വൈക്കം വൈറ്റ് ഗേറ്റ് റെസിഡൻസി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ കാലയളവിൽ 23000 കോടി രൂപയുടെ നിക്ഷേപവും 7.75ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനായി. 108000 സ്ത്രീ സംരംഭകരെയും സൃഷ്ടിക്കാനായി. 31 സ്വകാര്യ വ്യവസായ പാർക്കുകൾക്കാണ് ഒരു വർഷം കൊണ്ട് അനുമതി നൽകിയത്. ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിനായി 80 അപേക്ഷകളാണ് സർക്കാരിന് മുന്നിലെത്തിയിട്ടുള്ളത്. പഠിച്ചുകൊണ്ടുതന്നെ വിദ്യാർഥികൾക്കു ജോലി ചെയ്യാനുള്ള അവസരമാണ് ഒരുക്കുന്നത്.
മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെങ്കിൽ 50 കോടി രൂപയിൽ താഴെ മുതൽമുടക്കുള്ള സംരംഭങ്ങൾക്ക് മിനിറ്റുകൾക്കകം അനുമതി ലഭിക്കും. വ്യവസായങ്ങൾ തുടങ്ങി ലൈസൻസ് എടുക്കുന്നതിനുള്ള സമയപരിധി മൂന്നര വർഷമായി വർദ്ധിപ്പിച്ചു കൊണ്ട് കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് തീരുമാനമെടുത്തു.
എല്ലാമാസവും തുടർച്ചയായി അവലോകനം നടത്തി ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് വ്യവസായ വകുപ്പ് ഡയറക്ടർക്കു സമർപ്പിക്കണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കയർ മുതൽ പപ്പടം വരെയും തുണിത്തരങ്ങൾ മുതൽ വിളക്കുതിരി വരെയുമുള്ള ചെറിയ സംരംഭങ്ങൾക്ക് അനന്തസാധ്യതകളാണ് വൈക്കം പോലുള്ള സ്ഥലങ്ങളിൽ ഉള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈക്കം സ്വദേശികളായ സംരംഭകരെ മന്ത്രി പി. രാജീവ് ആദരിച്ചു. വൈക്കം ബ്‌ളോക്ക് പഞ്ചായത്തിന്റെ ജെൻഡർ സ്റ്റാറ്റസ് പഠനറിപ്പോർട്ട് ‘ഉന്നതി’ സി.കെ. ആശ എം.എൽ.എയ്ക്കു നൽകി മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു.