ഹരിപ്പാട് : സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടിയെ ഇടിച്ചുവീഴ്ത്തി സ്വർണാഭരണം കവർന്ന കേസില്‍ ദമ്പതികൾ പിടിയിൽ .കരുവാറ്റ വടക്ക് കൊച്ചുകടത്തേരില്‍ പ്രജിത്ത് (37), ഭാര്യ രാജി (32) എന്നിവരാണു പിടിയിലായത്.മേയ് 25-നു രാത്രി ഏഴരയോടെ മുട്ടത്തുനിന്ന് നാലുകെട്ടും കവലയിലേക്കുള്ള എന്‍.ടി.പി.സി. റോഡിലായിരുന്നു സംഭവം.
സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു പെൺകുട്ടിയെ ഇവർ സ്കൂട്ടറിൽ പിന്തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഇടിച്ചിട്ടു. രക്ഷിക്കാൻ എന്ന വ്യാജേനെ പ്രതികൾ യുവതിയെ പിടിച്ച് എണീപ്പിക്കുകയും മാല പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു.പെൺകുട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രജിത്ത് മുടിക്കുപിടിച്ചുനിര്‍ത്തി കൈച്ചെയിനും പാദസരങ്ങളിലൊന്നും മോതിരവും തട്ടിയെടുത്തു രക്ഷപെട്ടു.
സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കരീലക്കുളങ്ങര പോലീസ് പ്രതികളിലേക്കെത്തിയത്.പ്രജിത്ത് ഓടിച്ച സ്‌കൂട്ടറിനു പിന്നില്‍ ആണ്‍വേഷം കെട്ടിയാണ് രാജി ഇരുന്നതെന്നും മോഷണശേഷം വേഷംമാറിയാണ് ഇരുവരും രക്ഷപ്പെട്ടതെന്നും പോലീസ് പറഞ്ഞു.ഇവർ മോഷ്ടിച്ചശേഷം വിറ്റ ആഭരണങ്ങളും സഞ്ചരിച്ച സ്കൂട്ടറും പോലീസ് കണ്ടെടുത്തു.