ആലപ്പുഴ: നഗരസഭയുടെ പ്രവര്‍ത്തനങ്ങൾ മാർച്ച് 10 തിങ്കളാഴ്ച മുതല്‍ പുതിയ ശതാബ്ദി മന്ദിരത്തില്‍ ലഭ്യമാകും. ഫയലുകളും കമ്പ്യൂട്ടര്‍ സിസ്റ്റവുമടക്കം പുതിയ മന്ദിരത്തിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ അവധി ദിവസങ്ങളായ രണ്ടാം ശനിയാഴ്ച്ചയും ഞായറാഴ്ച്ചയുമായി നടന്നുവരുന്നു.
പ്രവര്‍ത്തിദിനമായ തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് എല്ലാ സേവനങ്ങളും തടസ്സമില്ലാതെ നല്‍കാനുള്ള നിലയിലാണ് ഷിഫ്റ്റിംഗ് പുരോഗമിക്കുന്നത്. അടുത്തദിവസം തന്നെ വിപുലമായ ഉദ്ഘാടന പരിപാടികളോടെ നഗരസഭയുടെ മുഴുവൻ സേവനങ്ങളും ശതാബ്ദി മന്ദിരത്തില്‍ സംയോജിപ്പിച്ച് പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകും.
2016-17 കാലയളവിലാണ് ശതാബ്ദി മന്ദിരം നിർമ്മാണം ആരംഭിച്ചത്. 15 കോടിയിലധികമാണ് നിർമ്മാണ ചെലവ്. ആർക്കിടെക്ട് പത്മശ്രീ ജി ശങ്കർ മാനേജിംഗ് ഡയറക്ടറായുള്ള ഹാബിറ്റാറ്റ് ടെക്നോളജീസിനായിരുന്നു നിർമ്മാണ ചുമതല.