തിരുവല്ല: തിരുവനന്തപുരം ഡിവിഷന്റെ ആഭിമുഖ്യത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ “അമൃത് സംവാദ്” പരിപാടി സംഘടിപ്പിച്ചു. റെയിൽവേ അധികൃതരും യാത്രക്കാരും തമ്മിൽ നേരിട്ട് സംവദിക്കുകയും, റെയിൽവേയുടെ നവീനവും മെച്ചപ്പെട്ടതുമായ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും, യാത്രക്കാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യ്തു.
“അമൃത് സംവാദ്” സുതാര്യതയും പൊതുജന പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നു.
റെയിൽവേ സ്റ്റേഷൻ അധികൃതർ, യാത്രക്കാർ, വിദ്യാർത്ഥികൾ, മറ്റ് റെയിൽ ഉപയോക്താക്കൾ എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു. അമൃത് ഭാരത് സ്റ്റേഷൻ പുനർവികസന പദ്ധതിയുടെ പ്രത്യേകതകൾ, ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ (ATVM), യു.പി.ഐ. അധിഷ്ഠിത പേയ്‌മെന്റ് സംവിധാനങ്ങൾ, UTS മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയ ഡിജിറ്റൽ സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് റെയിൽവേ ഉദ്യോഗസ്ഥർ വിശദമായി വിവരിച്ചു. ശുചിത്വം, യാത്രാ സൗകര്യങ്ങൾ, സേവന മെച്ചപ്പെടുത്തൽ എന്നിവ സംബന്ധിച്ച് നിർദേശങ്ങൾ പ്രതിനിധികൾ പങ്കുവെച്ചു.
തിരുവല്ല മാർത്തോമ കോളേജിലെ വിദ്യാർത്ഥികളും പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും ‘സ്വച്ഛത’ (ശുചിത്വം) സംരംഭങ്ങളെക്കുറിച്ച് അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു.
മുനിസിപ്പൽ കൗൺസിലർ മാത്യൂസ് ചാലക്കുഴി, സ്റ്റേഷൻ സൂപ്രണ്ട് ബൈജു, ചീഫ് ഹെൽത്ത് ഇൻസ്‌പെക്ടർ ധന്യ വി, ചീഫ് കൊമേർഷ്യൽ സൂപ്പർവൈസർ ഓമന വി. കെ. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ റോബി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.






