ആറന്മുള: കേരളത്തിലെ വാസ്തുവിദ്യയുടെ തലസ്ഥാനമായി ആറന്മുളയെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വാസ്തുവിദ്യ ഗുരുകുല അങ്കണത്തിലെ ഗ്രാമീണ കലാകേന്ദ്രത്തിന്റെ പൊതുസൗകര്യ വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാരമ്പര്യ കരകൗശല ഉത്പന്നങ്ങളുടെയും കലാരൂപങ്ങളുടെയും വീണ്ടെടുപ്പിനായി സാംസ്കാരിക വകുപ്പ് നടപ്പാക്കിവരുന്ന ഗ്രാമീണ കലാകേന്ദ്രം (റൂറൽ ആർട്ട് ഹബ്ബ്) പദ്ധതിയുടെ കീഴിൽ 41 സംഘങ്ങൾ സംസ്ഥാനത്തുണ്ട്.600 ൽ അധികം കലാകാരന്മാർ പങ്കാളികളാണ്. 1500 പേരെ ഉൾപ്പെടുത്താനാണ് ശ്രമിക്കുന്നത്.
പരമ്പരാഗതമായ കലാരൂപങ്ങളും കലാപ്രവർത്തനങ്ങളും നടത്തുന്ന കലാകാരന്മാരെ സംരക്ഷിക്കയും പ്രോത്സാഹിപ്പിക്കയും അതിലൂടെയുള്ള വരുമാനത്തിൽ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
വാസ്തുവിദ്യ ഗുരുകുലത്തിന്റെ പുതിയ കെട്ടിടത്തിനുള്ള പ്രാരംഭ പ്രവർത്തനത്തിലാണ്. ഭൂമി ക്രമപ്പെടുത്തി ലഭിക്കുന്നതിന് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ മന്ത്രി വീണാ ജോർജ് മുൻകൈയെടുക്കും . ഈ സർക്കാരിന്റെ കാലത്ത് തന്നെ കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വാസ്തുവിദ്യ ഗുരുകുലത്തെ സംബന്ധിച്ചിടത്തോളം ഈ സർക്കാരിന്റെ കാലഘട്ടം സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട ദിവസങ്ങളാണെന്ന് ചടങ്ങിൽ അധ്യക്ഷയായ ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. വിനോദസഞ്ചാരികൾക്ക് ആറന്മുളയുടെ പൈതൃക ഭംഗി ആസ്വദിക്കുന്നതിനും കരകൗശല വസ്തുക്കൾ വാങ്ങുന്നതിനും ഉള്ള സൗകര്യം ഒരുക്കി, ചുമർ ചിത്രങ്ങൾ വരച്ച്, ആറന്മുള ഐക്കര ജംഗ്ഷനെ ആകർഷകമാക്കുന്നതിനുള്ള പദ്ധതിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി പിന്തുണ അറിയിച്ചെന്നും വ്യക്തമാക്കി.
വാസ്തുവിദ്യ ഗുരുകുലം ചെയർമാൻ ഡോ. ജി. ശങ്കർ, വൈസ് ചെയർമാനും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ആർ. അജയകുമാർ, ഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടർ പി. എസ്. പ്രിയദർശനൻ, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ റ്റി. റ്റോജി, മുൻ എംഎൽഎ മാലേത് സരളാ ദേവി, ഗുരുകുലം ബോർഡ് അംഗങ്ങളായ ശ്രീജ വിമൽ, ജി. വിജയൻ, കെ. പി. അശോകൻ, ആർക്കിടെക്ചറിൽ എൻജിനീയർ പി. പി. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.