കോട്ടയം: പത്തോളം മോഷണക്കേസുകളിൽ പ്രതിയായ തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ കുടുക്കാൻ പൊലീസിനെയും നാട്ടുകാരെയും സഹായിച്ച ഓട്ടോ ഡ്രൈവർക്ക് നാടിന്റെ ആദരം. കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ മണർകാട് സ്വദേശി മനോജ് കുമാർ ടി.ആറിനെയാണ് കോട്ടയം വെസ്റ്റ് പൊലീസ് ആദരിച്ചത്.
കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ മനോജിനെ മൊമെന്റോ നൽകി ആദരിച്ചു. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിൽ നിന്നും പ്രശംസാ പത്രവും നൽകുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാവിലെ 9.30 മണിയോടെ കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ ബസ് ഇറങ്ങിയ ശേഷം യുവതി മനോജിന്റെ ഓട്ടോറിക്ഷയിൽ കയറി. തുടർന്ന് യുവതി ചാലുകുന്ന ഭാഗത്തേയ്ക്ക് ഓട്ടം പോകണമെന്ന് ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് മനോജ് ഓട്ടോറിക്ഷ ചാലുകുന്ന് ഭാഗത്തേയ്ക്ക് വിട്ടു. എന്നാൽ, ചാലുകുന്ന് കഴിഞ്ഞിട്ടും ഇവർ തനിക്ക് പോകേണ്ട സ്ഥലം പറഞ്ഞില്ല. ഇതേ തുടർന്ന് സംശയം തോന്നിയ മനോജ് മുന്നിലെ ഗ്ലാസിലൂടെ യാത്രക്കാരിയെ നിരീക്ഷിച്ചു.
ഇതിനിടെയാണ് ഇവർ ബാഗിനുള്ളിൽ കയ്യിട്ട് പഴ്‌സുകൾ എടുക്കുന്നതും ചില പഴ്‌സ് ഓട്ടോറിക്ഷയുടെ പിന്നിലേയ്ക്ക് ഇടുന്നതും ശ്രദ്ധയിൽപ്പെട്ടു. ഇതോടെ മനോജ് ഓട്ടോറിക്ഷ അറുത്തൂട്ടി ഭാഗത്തെ മെഡിക്കൽ ഷോപ്പിൽ നിർത്തി. ഇതോടെ ഓട്ടോയിൽ നിന്നും പുറത്തിറങ്ങിയ യുവതി പണം നൽകിയ ശേഷം മെഡിക്കൽ സ്റ്റോറിൽ കയറി. ഇതോടെ മനോജും പിന്നാലെ എത്തി. തുടർന്ന് ആളുകളെ വിളിച്ചു കൂട്ടി യുവതിയെ തടഞ്ഞുവച്ചു. തുടർന്ന് പിങ്ക് പൊലീസിനെയും സ്‌പൈഡർ പെട്രോളിംങ് സംഘത്തെയും വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് ഇവർ കസ്റ്റഡിയിൽ എടുത്തു.
തുടർന്ന് വെസ്റ്റ് സ്റ്റേഷനിൽ എത്തിച്ച് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ യുവതിയെ ചോദ്യം ചെയ്തു. ഇതോടെയാണ് കേരളത്തിലെ പത്ത് പൊലീസ് സ്റ്റേഷനുകളിൽ കേസുള്ള ജ്യോതി എന്ന തമിഴ്‌നാട് സ്വദേശിയാണ് എന്ന് കണ്ടെത്തിയത്. കോട്ടയം നഗരത്തിൽ ബസിനുള്ളിൽ മോഷണം നടത്തിയ കേസിൽ ഇവർക്ക് എതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.






