പത്തനംതിട്ട : എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍ക്കെതിരെ ബാനർ പ്രതിഷേധം തുടരുന്നു. തിരുവല്ല പെരിങ്ങരയിലും, വി കോട്ടയത്തും ബാനറുകൾ പ്രത്യക്ഷപ്പെട്ടത്. സേവ് നായർ ഫോറത്തിന്‍റെ പേരിലാണ് പെരിങ്ങരയിലെ ഫ്ലെക്സ്. ആചാരണ സംരക്ഷണത്തിനായി അണിനിരന്ന ആയിരങ്ങളെ അപമാനിച്ചു എന്നാണ് ബാനറിൽ പറയുന്നത്. ബാഹുബലി സിനിമയിൽ കട്ടപ്പ ബാഹുബലിയെ പിന്നിൽ നിന്ന് കുത്തുന്ന ചിത്രവും നൽകിയിട്ടുണ്ട്. വി കോട്ടയത്ത് ചതിയൻ ചന്തു എന്നെഴുതിയ ഫ്ലെക്സാണ് കെട്ടിയിരിക്കുന്നത്.
കൊല്ലം ശാസ്താംകോട്ട വേങ്ങയിലും ബാനർ ഉയർന്നു. സമുദായത്തെ ഒറ്റികൊടുക്കാൻ ശ്രമിച്ച നേതൃത്വം സമുദായത്തിന് നാണക്കേടെന്നാണ് ബാനറിലെ വാചകം. എൻഎസ്എസ് കരയോഗം ഓഫീസിന് മുന്നിലാണ് ബാനർ കെട്ടിയത്. വേങ്ങയിലെ എൻ എസ് എസ് അനുഭാവികളെന്നാണ് ബാനറിലെ പരാമർശം
എന്നാൽ സംഘടനയുടെ പേരിൽ ഉയരുന്ന പ്രതിഷേധങ്ങളെ തള്ളി എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്തെത്തി. സംഘടനയ്ക്ക് പ്രതിഷേധിക്കുന്നവരെ നേരിടാനറിയാമെന്നും എൻഎസ്എസ് തുടരുന്ന സമദൂര നിലപാടിൽ മാറ്റമില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു. ശബരിമല വിശ്വാസപ്രശ്നത്തിൽ ഇടത് സർക്കാരിനെ വിശ്വാസമാണെന്ന ജി സുകുമാരൻനായരുടെ നിലപാടാണ് വലിയ ചർച്ചയാകുന്നത്.
സമുദായത്തെ ഒറ്റിയ കട്ടപ്പയെന്ന പോസ്റ്ററുൾ ഉയരുമ്പോഴും പെരുന്നയിൽ ചേർന്ന പ്രതിനിധി സഭ സുകുമാരൻ നായരെ പിന്തുണച്ചു. വിശ്വാസ പ്രശ്നത്തിലെ ഇടത് ചായ്‍വ് യോഗത്തിലും സുകുമാരൻ നായർ ആവർത്തിച്ചു. ശബരിമല പ്രക്ഷോഭ കാലത്തെ സാഹചര്യമല്ല ഇപ്പോഴെന്നാണ് വിശദീകരണം. സംഘടനയുടെ രാഷ്ട്രീയ നിലപാട് സമദൂരം തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.






