പത്തനംതിട്ട : അനധികൃത ബാനറുകളും കൊടി തോരണങ്ങളും പൊതുനിരത്തുകളിലും ഫുട്പാത്തുകളിലും സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് വിപരീതമായി സ്ഥാപിച്ചവ നീക്കം ചെയ്തത് തടഞ്ഞതിനെതിരെ കേസ്. കുമ്പഴ കുലശേഖരപതി സ്വദേശി അലങ്കാരത്ത് വീട്ടിൽ സക്കീറി(58)നെതിരെയാണ് പത്തനംതിട്ട പോലീസ് കേസെടുത്തത്.
ശുചീകരണ തൊഴിലാളിയെ മർദിച്ചതിനും കേസെടുത്തു. സെക്രട്ടറിയുടെ മൊഴിപ്രകാരം എസ് ഐ ബി കൃഷ്ണകുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്.
തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. പത്തനംതിട്ട ടൗൺ സ്ക്വയറിൽ സ്ഥാപിച്ചിരുന്ന വിവിധ സംഘടനകളുടെ അനധികൃത ബാനറുകളും കൊടി തോരണങ്ങളും നീക്കം ചെയ്യവേയാണ് പ്രതിയുടെ നേതൃത്വത്തിൽ ഇവ കയറ്റിയ വാഹനം തടഞ്ഞു അസഭ്യം വിളിച്ചുകൊണ്ടു ഭീഷണിപ്പെടുത്തിയത്. കരാർ ജീവനക്കാരനായ കേശവനെയാണ് പ്രതി ദേഹോപദ്രവം ഏൽപ്പിച്ചത്.