കോട്ടയം : ക്രിസ്മസ് ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കും, ഉത്സവങ്ങൾക്കും മതത്തിന്റെ അതിർ വരമ്പുകളില്ലെന്ന് മലങ്കരസഭയുടെ മാധ്യമ വിഭാഗം തലവൻ ഡോ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ പറഞ്ഞു. കോട്ടയം പാമ്പാടി സെൻ്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ജനനപ്പെരുന്നാൾ ശുശ്രൂഷയിൽ മുഖ്യകാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്താ.
എല്ലാ ആഘോഷങ്ങളെയും ഉൾക്കൊള്ളുന്ന പാരമ്പര്യമാണ് നാടിനുള്ളത്. നാടിന്റെ അന്തസത്ത അഹിംസയുടേതാണ് അക്രമത്തിന്റേതല്ല. ക്രിസ്മസ് ദിനങ്ങളിൽ ക്രൈസ്തവർക്ക് നേരെയുണ്ടായ അനിഷ്ടസംഭവങ്ങൾക്കെതിരെ ഭരണകർത്താക്കൾ കണ്ണ് തുറക്കണം. ഒരു വശത്ത് നേതാക്കൾ ക്രൈസ്തവരെ സ്നേഹിക്കുന്നു എന്ന് വിളിച്ചുപറയുന്നു.
എന്നാൽ മറുവശത്ത് പ്രവർത്തകർ ക്രൈസ്തവരെ ഉപദ്രവിക്കുകയാണ്. ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്തുക പ്രയാസമെന്നെന്നും ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് പ്രതികരിച്ചു.






