പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ വിശ്വാസികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടില്ലെന്ന പരാതി ഉയരുന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ക്കായി പന്തളത്ത് ‘വിശ്വാസ സംഗമം’ സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. ശബരിമല കർമ്മ സമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും സംയുക്തമായി സെപ്തംബര്‍ 22ന് വിശ്വാസ സംഗമം നടത്താൻ ഒരുങ്ങുന്നത്.
കേരള സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമം തട്ടിപ്പാണെന്നു കാണിക്കാനാണ് വിശ്വാസ സംഗമം നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. യാഥാർത്ഥ ഭക്തരുടെ സംഗമം വിശ്വാസ സംഗമമാണ് എന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പസംഗമത്തില്‍ അയ്യപ്പഭക്തരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടില്ലെന്ന സന്ദേഹം പന്തളം കൊട്ടാരം പ്രതിനിധി നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇതിനാല്‍ വിശ്വാസസംഗമത്തില്‍ പന്തളം കൊട്ടാരത്തിന്റെ കൂടി പങ്കാളിത്തം ഉറപ്പാക്കും.
കുമ്മനം രാജശേഖരൻ പന്തളം കൊട്ടാരം പ്രതിനിധികളുടെ പിന്തുണ ഉറപ്പാക്കാന്‍ ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്. സാമുദായിക സംഘടനകളായ എന്‍എസ്എസ്, എസ് എന്‍ഡിപി എന്നിവരെയും വിശ്വാസസംഗമത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ളവരെ വിശ്വാസ സംഗമത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ബിജെപിയ്‌ക്ക് ഇതില്‍ നേരിട്ട് പങ്കാളിത്തമില്ലെങ്കിലും മാനസിക പിന്തുണയുണ്ട്. വിശ്വാസ സംഗമം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നടത്തിയിട്ടില്ല. ഇതിനെക്കുറിച്ച് ആലോചിക്കുകയാണ്.
ഇക്കാര്യത്തിൽ ഹൈന്ദവ സംഘടനകൾ ആലോചിച്ച് തീരുമാനമെടുക്കുമെന്നും ശേഷം ജനങ്ങളോട് ഔദ്യോഗികമായി അറിയിക്കുകയും ചെയ്യുമെന്ന് ഹിന്ദു ഐക്യവേദി പ്രസിഡന്‍റ് ആർ വി ബാബു അറിയിച്ചു.






