ആലപ്പുഴ : തുറവൂർ മുതൽ അരൂർ വരെയുള്ള എലിവേറ്റഡ് ഹൈവേയുടെ നിർമാണ പ്രവർത്തികളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആദ്യഘട്ടമായി അരൂർ നിന്നും തുറവൂർ വരെയുള്ള നിലവിലുള്ള നിർമ്മാണ പ്രവർത്തികളുടെ കിഴക്കുഭാഗത്തെ റോഡ് ടാർ ചെയ്യാൻ തീരുമാനിച്ചു. നിലവിൽ അരൂർ നിന്ന് തുറവൂരിലേക്ക് പോകുന്ന കിഴക്കുഭാഗത്തെ റോഡാണ് ആദ്യം ടാർ ചെയ്യുക.
ഇതിനായി തുടർച്ചയായ മഴ തീർന്നാലുടനെ വാഹനഗതാഗതം മൂന്നുദിവസത്തേക്ക് തിരിച്ചുവിട്ട് റോഡ് നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അവധിദിവസങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിന് കളക്ടർ തുറവൂരിൽ ചേർന്ന ദേശീയ പാത അധികൃതരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ നിർദേശം നൽകി.
റോഡ് ഗതാഗതം നിയന്ത്രിക്കുന്നു സംബന്ധിച്ച് യോഗ തീരുമാനങ്ങൾ ജില്ലയുടെ ചുമതലയുള്ള കൃഷിവകുപ്പ് മന്ത്രി പി. പ്രസാദുമായി ചർച്ച ചെയ്ത് അന്തിമ അനുവാദം ലഭിച്ച ശേഷം നടപ്പിലാക്കുമെന്ന് കളക്ടർ പറഞ്ഞു.
12 കിലോമീറ്റർ വരുന്ന ഈ ഭാഗം ഒരുവശം കുഴി അടച്ച് ടാർ ചെയ്യുന്നതിന് മൂന്ന് ദിവസം ആണ് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ഭാഗത്ത് കൂടുതൽ കുഴികൾ ഉള്ളത് പരിഗണിച്ചാണ് ആദ്യം ഈ ഭാഗം നന്നാക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്. തുടർന്ന് പടിഞ്ഞാറുഭാഗത്തെ റോഡിൻറെ ടാറിങ്ങും നടത്തും ഇതിനായി പിന്നീട് ഗതാഗത ക്രമീകരണം നടത്തേണ്ടി വരും.
പാലത്തിൽ സ്ഥാപിക്കുന്നതിനുള്ള ഗർഡറുകൾ കൊണ്ടു പോകുന്ന സമയത്തും മുകളിൽ സ്ഥാപിക്കുന്ന സമയത്തും ഗതാഗതം ക്രമീകരിക്കേണ്ടി വരുമെന്ന് ദേശീയപാത അധികൃതർ പറഞ്ഞു.