തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ 2025 അൽപ്പശി ഉത്സവത്തിനു കൊടിയേറ്റിനുളള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ സുപ്രണ്ട് ബിനോദ് ജോർജിന്റെ നേതൃത്വത്തിൽ ജോയിന്റ് സൂപ്രണ്ട് അഖിൽ എസ് നായരിൽ നിന്നും ക്ഷേത്രം മാനേജർ എൻ. കെ അനിൽകുമാറും അഡ്മിനിസ്ട്രേററീവ് ഓഫീസർ എ.ജി. ശ്രീഹരിയും ചേർന്ന് ഏററുവാങ്ങി. ക്ഷേത്രം ജീവനക്കാരനായ കൃഷ്ണകുമാർ.ബി, ജയിൽ ഉദ്യാഗസ്ഥരായ സൂരജ്, അനന്തു, ജോസ് വർഗീസ്, സജി, കിഷോർ, റീഷ്, വിൻസന്റ്, നിതീഷ, മീനുകുട്ടി, മദനാജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികളാണ് വർഷങ്ങളായി കയർ നിർമ്മിക്കുന്നത്. ഒരു മാസത്തോളം വ്രതമെടുത്താണ് നൂലുകൊണ്ട് കയർ നിർമ്മിക്കുന്നത്. ശുദ്ധിക്രിയകൾക്ക് ശേഷം കൊടിയേററിനു ഉപയോഗിക്കുന്ന പൂജിച്ച കൊടിയും, കൊടിക്കയറും പെരിയ നമ്പിയും, പഞ്ചഗവത്ത് നമ്പിയും ചേർന്ന്
ക്ഷേത്രം തന്ത്രിക്ക് കൈമാറും.
21-ന് രാവിലെ 8.45 നും 9.45നും ഇടയ്ക്കുളള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ധ്വജാരോഹണം നടത്തുന്നതോടെ ഈ കൊല്ലത്തെ അൽപശി ഉൽസവത്തിന് തുടക്കമാകും. 28-ന് വലിയ കാണിക്കയ്ക്കും, 29-ന് നടക്കുന്ന പള്ളിവേട്ടയ്ക്കും ശേഷം 30–ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടുകൂടി അൽപശി ഉൽസവം സമാപിക്കും.