തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിലെ പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് പരിശോധിച്ചെന്നും റിപ്പോർട്ട് അന്തിമമല്ലെന്നും ജയകുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഓഡിറ്ററുടെ ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി ഉദ്യോഗസ്ഥര്‍ മറുപടി നല്‍കാതിരുന്നതാണ് പിഴവുകള്‍ക്കു കാരണം. പത്ത് ദിവസത്തിനകം വ്യക്തത വരുത്തി ഓഡിറ്ററെ അറിയിക്കും.റിപ്പോർട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സിനെ ബോർഡ് നിയോഗിച്ചിട്ടുണ്ട്. 26-ാം തീയതിക്കുള്ളിൽ തിരുത്തിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് ബോർഡിന്റെ തീരുമാനം.
മുൻ ബോർഡ് എടുത്ത തീരുമാനപ്രകാരം അയ്യപ്പസംഗമത്തിന്റെ ചെലവ് 4.99 കോടി രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.ബോര്‍ഡ് അഡ്വാന്‍സായി നല്‍കിയ മൂന്നു കോടി തിരിച്ച് അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്.സ്പോൺസർഷിപ്പിലൂടെ തുക കണ്ടെത്താനാണ് ബോർഡ് ലക്ഷ്യമിടുന്നത് എങ്കിലും ഇത് പൂർണ്ണമായും വിജയിച്ചിട്ടില്ല. ബാക്കി തുക കൂടി സ്പോൺസർഷിപ്പിലൂടെ തന്നെ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും ജയകുമാർ വ്യക്തമാക്കി.






