തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിന് വേണ്ട ചെലവുകൾ സ്പോൺസർഷിപ്പുകളും സിഎസ്ആർ ഫണ്ടുകളും വഴി കണ്ടെത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്. ശബരിമലയിൽ പൈസ കിട്ടുമ്പോൾ എന്തിനാണ് അസ്വസ്ഥത ഉണ്ടാക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. പന്തളം കൊട്ടാരം സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും, കൊട്ടാരം നിർവാഹസമിതിയുമായി ദേവസ്വം ബോർഡിന് നല്ല ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പന്തളം കൊട്ടാരം പ്രതിനിധികൾ സംഗമത്തിൽ വരണമല്ലോ” എന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല പ്രക്ഷോഭകാലത്തെ കേസുകൾ പിൻവലിക്കണമെന്ന ആവശ്യം കൊട്ടാരം പ്രതിനിധികൾ ഉന്നയിച്ചു. ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. യുവതി പ്രവേശനത്തെ എതിർത്തുകൊണ്ട് ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ സത്യവാങ്മൂലമോ മറ്റ് രേഖകൾ സമർപ്പിച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷമായി ശബരിമലയിൽ എല്ലാ ആചാരങ്ങളും പാലിച്ചാണ് ദേവസ്വം ബോർഡ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇപ്പോഴും പന്തളം കൊട്ടാരം തീരുമാനമെടുത്തിട്ടില്ലെന്ന് നിർവാഹക സംഘം സെക്രട്ടറി എം.ആർ. സുരേഷ് വർമ്മ അറിയിച്ചു. ഏത് സംഗമത്തിൽ പങ്കെടുക്കണമെന്നോ പങ്കെടുക്കേണ്ടതിന്റെ തീർച്ചയോ അടുത്താഴ്ചയിൽ തീർന്നേക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി






