ചങ്ങനാശ്ശേരി: ജാതി സെൻസസ് നടപ്പിലാക്കിയാൽ സംവരണത്തിന്റെ പേരിൽ കൂടുതൽ അഴിമതിക്ക് വഴിതെളിക്കുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ പറഞ്ഞു. 111-ാമത് ബജറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജി സുകുമാരൻനായർ.
വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മർദ്ദതന്ത്ര ങ്ങൾക്ക് വഴങ്ങുകയും അവരുടെ സംഘടിതശക്തിക്ക് മുമ്പിൽ അടിയറപറയുകയും ചെയ്യുന്നതരത്തിൽ വിവിധ രാഷ്ട്രീയപ്പാർട്ടികൾ സ്വീകരിച്ച പ്രീണനനയത്തിന്റെ ഭാഗമാണ് ജാതിസംവരണത്തിനു വേണ്ടിയുള്ള മുറവിളിയും ജാതി തിരിച്ചുളള സെൻസസും എല്ലാമെന്നദ്ദേഹം കുറ്റപ്പെടുത്തി.
ഗവണ്മെന്റുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങൾക്കെന്നപോലെ മത-സാമുദായികസംഘടനകൾക്കും ഉണ്ട്. അത് കൃത്യമായും എൻഎസ്എസ് നിർവഹിച്ചിട്ടുണ്ട്.
സമുദായ നീതിക്കും സാമൂഹികനീതിക്കും വേണ്ടിയുള്ള നിലപാടുകൾ എൻഎസ്എസ്സിന് എന്നുമുണ്ടാവും. സർക്കാരുകളുടെ തെറ്റായ നയങ്ങളെ എതിർക്കുകയും, നല്ല കാര്യങ്ങളോട് സഹകരിക്കുകയും എൻഎസ്എസ്സിന്റെ പൊതുനയമാണ്. ഇനിയും അതേനയം തുടരും. എൻഎസ്എസ്സിന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രിയ പ്പാർട്ടികളോടും സമദൂരനിലപാട് ആയിരിക്കും. രാഷ്ട്രീയപ്പാർട്ടികൾ എൻഎസ്എസ്സിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കുകയുമില്ല അദ്ദേഹം പ്രസ്താവിച്ചു.