പരുമല : പരിശുദ്ധനായ പരുമല തിരുമേനി എല്ലാ മനുഷ്യരിലും ദൈവ ചൈതന്യം കണ്ടെത്തിയ വിശ്വപൗരനാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള തീർത്ഥാടന വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മലങ്കരസഭാധ്യക്ഷൻ. തന്റെ സഭയ്ക്കും, ക്രൈസ്തവ സമൂഹത്തിനും വേണ്ടി മാത്രമല്ല, തന്റെ ചുറ്റുപാടുമുള്ള ഏവർക്കും വേണ്ടി ജീവിച്ച വിശുദ്ധനായിരുന്നു അദ്ദേഹം.
സമൂഹത്തിൽ നില നിന്നിരുന്ന അസമത്വങ്ങൾക്കും ജാതി വിവേചനങ്ങൾക്കുമെതിരെ ഏവരെയും വിദ്യ അഭ്യസിപ്പിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പരുമല തിരുമേനി പ്രത്യേക ശ്രദ്ധപുലർത്തി. മലയാളക്കരയ്ക്ക് വെളിച്ചം വിതറിയ പ്രകാശ ഗോപുരമായാണ് കാലം പരുമല തിരുമേനിയെ അടയാളപ്പെടുത്തുന്നതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു. പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദ് കുമാർ മുഖ്യസന്ദേശം നൽകി.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പൗരോഹിത്യ കനക ജൂബിലിയുടെ ഭാഗമായി സഹോദരൻ പദ്ധതിയിലൂടെ നിർമ്മിച്ച് നൽകുന്ന സ്വപ്നഭവനങ്ങളുടെ പ്രഖ്യാപനം സമ്മേളനത്തിൽ നടന്നു. 10 ലക്ഷം രൂപ ചെലവ് വരുന്ന 100 വീടുകളാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ ലോഗോ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ സഭയുടെ അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാമിന് നൽകി പ്രകാശനം ചെയ്തു.
100 വീടുകൾക്കുള്ള ആദ്യ സംഭാവന റോണി വർഗീസ് ഏബ്രഹാമിൽ നിന്ന് പരിശുദ്ധ കാതോലിക്കാ ബാവാ സ്വീകരിച്ചു. ആൻ്റോ ആൻ്റണി എം.പി, മാത്യു ടി. തോമസ് എം.എൽ.എ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം,അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ്, ഫാ.എം.സി പൗലോസ്, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, വാർഡ് മെമ്പർ വിമല ബെന്നി, പരുമല സെമിനാരി കൗൺസിൽ അംഗങ്ങളായ മത്തായി റ്റി വർഗീസ്, മാത്യു ഉമ്മൻ അരികുപുറം, ജോസ് പുത്തൻപുരയിൽ, മനോജ് പി ജോർജ് പന്നായി കടവിൽ എന്നിവർ പ്രസംഗിച്ചു.






