ന്യൂഡൽഹി: ഇസ്ലാമബാദിൽ ഇറാൻ- യുഎസ് ചർച്ചകൾക്കിടെ ഹോർമുസ് കടലിടുക്ക് ശുദ്ധീകരിക്കുന്ന പ്രക്രിയ ആരംഭിച്ചതായി ഡൊണാൾഡ് ട്രംപ്. അവകാശവാദത്തിനിടെ യുഎസ് യുദ്ധ കപ്പലുകൾ ഹോർമുസ് മുറിച്ചു കടന്നതായി യുഎസ് മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇറാൻ ഈ റിപ്പോർട്ട് നിഷേധിച്ചു.
ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, ജർമനി, ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് ഒരു സഹായമായി ഹോർമുസ് കടലിടുക്ക് ശുദ്ധീകരിക്കുന്ന പ്രക്രിയ ഞങ്ങൾ ഇപ്പോൾ ആരംഭിക്കുകയാണ്. എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞത്. മറ്റു രാജ്യങ്ങൾ ഹോർമുസ് തുറക്കുന്നതിനായി ഇടപെടാത്തതിനേയും ട്രംപ് പരിഹസിച്ചു.
ഈ ജോലി സ്വയം ചെയ്യാൻ അവർക്ക് ധൈര്യമോ ഇച്ഛാശക്തിയോ ഇല്ലെന്നും വിരോധാഭാസമാണെന്നും ട്രംപ് കുറിച്ചു. എന്നിരുന്നാലും, പല രാജ്യങ്ങളിൽ നിന്നുമുള്ള ഒഴിഞ്ഞ കപ്പലുകൾ അമേരിക്കയിലേക്ക് വന്ന് എണ്ണ നിറയ്ക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം ഫുജൈറ തുറമുഖത്ത് നിന്ന് ഒരു അമേരിക്കൻ യുദ്ധ കപ്പൽ ഹോർമുസ് കടലിടുക്കിലേക്ക് നീങ്ങിയിരുന്നതായി ഇറാൻ സ്ഥിരീകരിച്ചു. ഇറാന്റെ സായുധ സേന ഈ കപ്പലിന്റെ സ്ഥാനം നിരീക്ഷിക്കുകയും പാകിസ്താനിലെ ഇറാനിയൻ ചർച്ചാ പ്രതിനിധിയെ ഈ സാഹചര്യം അറിയിക്കുകയും ചെയ്തു. ഇറാനിയൻ പ്രതിനിധി പകിസ്താനി മധ്യസ്ഥൻ വഴി ഉടൻ തന്നെ വിഷയം അമേരിക്കൻ പക്ഷത്തെ അറിയിച്ചു. ഒപ്പം യുഎസ് യുദ്ധ കപ്പലിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഹോർമുസ് കടലിടുക്കിലേക്ക് അടുക്കുകയാണെങ്കിൽ തകർക്കുമെന്നും അറിയിച്ചു. കപ്പൽ അതിന്റെ നീക്കം തുടരുകയാണെങ്കിൽ, 30 മിനിറ്റിനുള്ളിൽ തകർക്കുമെന്ന് ചർച്ചകൾക്ക് ദോഷം ചെയ്യുമെന്നും പാക് മധ്യസ്ഥനെ ഇറാൻ വ്യക്തമായി അറിയിച്ചു. തുടർന്ന് യുദ്ധ കപ്പൽ പിൻവാങ്ങി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു.






