കോഴഞ്ചേരി: മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്ത ക്രമക്കേടിൽ പന്നിവേലിച്ചിറ ഫിഷറീസ് കേന്ദ്രത്തിലെ 4 ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി. ഇലന്തൂർ പ്ലാം കൂട്ടത്തിൽ എബി.പി. മാത്യു കമ്മിഷന് നൽകിയ പരാതിയിലാണ് നടപടി.
ഫിഷറീസ് വകുപ്പ് ഡയറക്ടർ, സ്പെഷൽ ഓഫിസർ കം ജോയിൻ്റ് സെക്രട്ടറി, അസി ഡയറക്ടർ പന്നി വേലിച്ചിറ പ്രോജക്ട് കോ-ഓർഡിനേറ്റർ എന്നിവരാണ് 25 ലക്ഷം രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ വിധി പ്രഖ്യാപിച്ചത്. ഗിഫ്റ്റ് തിലോഫിയ മത്സ്യകുഞ്ഞുങ്ങൾക്ക് വാങ്ങി 3 മാസം കഴിഞ്ഞിട്ടും വളർച്ച ഉണ്ടാകാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ കബളിപ്പിച്ചു എന്നു കാട്ടിയാണ് പരാതി നൽകിയത്.
7200 മീൻ കുഞ്ഞുങ്ങളെ സബ്സിഡി നിരക്കിലും 6800 കുഞ്ഞുങ്ങളെ യഥാർഥ വില കൊടുത്തുമാണ് വാങ്ങിയത്. പരാതി ന്യായമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കമ്മിഷൻ നടപടി സ്വീകരിച്ചത്.






