തിരുവല്ല: കെ എസ് ആർ ടി സി ബസിൽ യാത്രക്കാരിൽ ആരോ മണിയടിച്ചതിന്റെ പേരിൽ കണ്ടക്ടർ പ്ലസ് വൺ വിദ്യാർഥിയുടെ മുഖത്തടിച്ചതായി ആരോപണം. മർദനത്തിൽ കണ്ണിനു പരിക്കേറ്റ വിദ്യാർഥി തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തിരുവല്ല മതിൽഭാഗം അനന്തഭവനിൽ ഹർഷദ് ഹരിഹരനാണ് പരിക്കേറ്റത്. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തു.
ഇന്ന് വൈകിട്ട് നാല് മണിയോടെ എം.സി റോഡിലെ തുകലശ്ശേരിയിൽ ആയിരുന്നു സംഭവം. പന്തളത്തു നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന പന്തളം ഡിപ്പോയിലെ ഓർഡിനറി ബസ്സിലെ കണ്ടക്ടർ മർദിച്ചതായി പറയുന്നത്.
സ്കൂൾ വിദ്യാർഥിയായ ഹരിഹരൻ സുഹൃത്തുക്കളുമൊത്ത് തിരുമൂലപുരത്തു നിന്നും ബസ്സിൽ കയറിയത്. തുകലശ്ശേരി ഭാഗത്ത് എത്തിയപ്പോൾ യാത്രക്കാരൻ ആരോ ബസിന്റെ മണിയടിച്ചു. ഇതോടെ ബസിന്റെ കമ്പിയിൽ പിടിച്ചു നിൽക്കുകയായിരുന്ന തന്നെ കണ്ടക്ടർ അസഭ്യം പറയുകയും മുഖത്തടിക്കുകയും ചെയ്തെന്ന് ഹർഷദ് പറഞ്ഞു.
അതേസമയം യാത്രക്കിടെ മർദ്ദനമേറ്റുവെന്ന് പറയുന്ന വിദ്യാർഥി മൂന്നുവട്ടം തുടർച്ചയായി മണിയടിച്ചെന്നും മണിയുടെ ചരടിനോട് ചേർന്ന് കമ്പിയിൽ കൈപിടിച്ചിരുന്ന വിദ്യാർഥിയുടെ കൈ തട്ടി മാറ്റുക മാത്രമാണ്
ചെയ്തതെന്ന് കണ്ടക്ടർ പറഞ്ഞു.