കോട്ടയം : ഈ വർഷത്തെ കർക്കിടകവാവ് ബലിതർപ്പണത്തിന് ദേവസ്വം ബോർഡിന് കീഴിലുള്ള ബലിതർപ്പണ ചടങ്ങുകൾ നടക്കുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജൂലൈ 24 പുലർച്ചെ 2.30 മുതൽ പിറ്റേദിവസം പുലർച്ചെ 12.42 വരെയാണ് ബലിതർപ്പണ ചടങ്ങുകൾ.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം കടപ്പുറം, വർക്കല, തിരുമുല്ലവാരം, ആലുവ മണപ്പുറം എന്നിവിടങ്ങളിൽ ഉൾപ്പെടെ നൂറിലധികം ക്ഷേത്രങ്ങളിലാണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർസിന്റെ 20 ഗ്രൂപ്പുകളിൽ 15 ഗ്രൂപ്പുകളിലും ബലിതർപ്പണ കേന്ദ്രങ്ങളുണ്ട്. അതിൽ പ്രധാനമായിട്ടുള്ളത് 40 കേന്ദ്രങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിന് 100 രൂപ ആയിരിക്കും നിരക്ക്. എല്ലാ ചെലവും ഉൾപ്പെടെയാണ് 100 രൂപ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ക്ഷേത്രങ്ങൾക്ക് അകത്ത് തിലഹോമത്തിന് 65 രൂപയായിരിക്കും വഴിപാട് തുക.
ബലിതർപ്പണം നടക്കുന്ന ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, താല്കാലിക പന്തൽ നിർമ്മിക്കുക, ബാരിക്കേഡുകൾ സ്ഥാപിക്കുക, ക്ഷേത്രവും പരിസരവും ശുചിയാക്കുക, തർപ്പണത്തിനാവശ്യമായ പുരോഹിതന്മാരെ നിയോഗിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നും ചെയ്യുന്നത്. അപകട സാധ്യതയുള്ള കടവുകളിലെല്ലാം ഫയർ ഫോഴ്സിന്റെയും സ്കൂബാ ടീമിന്റെയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി.എസ്. പ്രശാന്ത്, ദേവസ്വം അഡീഷണൽ സെക്രട്ടറി ടി. ആർ. ജയപാൽ എന്നിവർ പങ്കെടുത്തു.