മലപ്പുറം: കേരള കുംഭമേള നാളെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. ഭാരതപ്പുഴയുടെ തീരത്ത് സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങുകളോടെയാണ് മഹാമാഘത്തിന് തുടക്കമായത്. കേരളത്തിലെ വിവിധ ഹിന്ദു സമ്പ്രദായങ്ങളിൽപ്പെട്ട ഭക്തർ, തങ്ങളുടെ അനുഷ്ഠാനങ്ങൾക്കനുസരിച്ച് തിരുനാവായയിൽ ദേവതാവന്ദനങ്ങളും പിതൃകർമങ്ങളും നിർവഹിക്കും.
രാവിലെ ആറു മുതൽ ആയിനിപ്പുള്ളി വൈശാഖിന്റെ ആചാര്യകാർമികത്വത്തിൽ വീരസാധനക്രിയയും നടക്കും. മഹോത്സവവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മഹാമാഘം സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി അറിയിച്ചു.
ജനുവരി 19 മുതൽ ഫെബ്രുവരി 3 വരെ നീളുന്ന മഹോത്സവം, നാടിന്റെയും ആത്മീയ പാരമ്പര്യത്തിന്റെയും സംഗമമായി. തിരുനാവായയെ മാറ്റും. ശനിയാഴ്ച രാവിലെ ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട് ആചാര്യനായി വൈദിക ശ്രാദ്ധകർമം നടത്തി. ഇതോടെയാണ് തിരുനാവായയിലെ കുംഭമേള ചടങ്ങുകൾക്ക് ഔപചാരിക തുടക്കമായത്.
ഇന്ന് മൗനി അമാവാസി ദിനത്തിൽ തിരുനാവായയിൽ കാലചക്രം – ബലി പൂജ നടക്കും. നൂറിലേറെ വർഷങ്ങൾക്കു ശേഷമാണു നിളാതീരത്ത് ഈ പൂജ നടക്കുന്നത്. നാളെ മാഘ പ്രതിപദത്തിലും, 22 ന് ഗണേശ ജയന്തിക്കും, 23 ന് വസന്ത പഞ്ചമിക്കും, 25 ന് രഥസപ്തമിക്കും, 26 ന് ഭീഷ്മാഷ്ടമിക്കും, 27 ന് മഹാനന്ദാനവമിക്കും, 28 ന് ഗുപ്ത വിജയദശമിക്കും, 29 ന് ജയ ഏകാദശിക്കും, ഫെബ്രുവരി 1 ന് തൈപ്പൂയത്തിനും, 3 ന് മകത്തിനും പ്രത്യേക പൂജകൾ നടക്കും.






