തിരുവല്ല: നിക്ഷേപകരിൽ നിന്നായി 500 കോടിയോളം രൂപ
തട്ടിയെടുത്തുവെന്ന പരാതിയിൽ നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു (രാജു ജോർജ്)നെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരാണ് തിരുവല്ല പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവർക്കെതിരേ തിരുവല്ല സ്റ്റേഷനിൽ പത്തും പുളിക്കീഴിൽ മൂന്നും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും പരാതിയുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂർ, ആലപ്പുഴ ജില്ലകളിലായി നൂറു കണക്കിന് നിക്ഷേപകരിൽ നിന്ന് കോടികളാണ് എൻ.എം.രാജു നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്. നെടുംപറമ്പിൽ ഫിനാൻസ്, നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്നീ ധനകാര്യ സ്ഥാപനങ്ങൾ വഴിയാണ് പണം സ്വീകരിച്ചത്. റിയൽ എസ്റ്റേറ്റ്, ടെക്സ്റ്റൈൽസ് മേഖലകളിലാണ് പണം നിക്ഷേപിച്ചിരുന്നത്. കേരള കോൺഗ്രസ് എം സംസ്ഥാന ട്രഷറായിരുന്ന എൻ.എം. രാജുവിനെ മൂന്നു മാസം മുൻപ് പദവിയിൽ നിന്ന് നീക്കം ചെയ്തുവെന്നാണ് വിവരം.