ആലപ്പുഴ: അന്നം തരുന്ന കർഷകരെ കേരളം ഉപേക്ഷിക്കില്ലെന്നും
സംസ്ഥാനത്തെ നെൽ കർഷകർക്ക് നെല്ലിനുള്ള താങ്ങുവിലയ്ക്ക് മുകളിൽ നൽകുന്ന പ്രോത്സാഹന ബോണസ് തുടരുമെന്നും കേന്ദ്ര സർക്കാരിനെ അറിയിച്ചതായി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ആലപ്പുഴ ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
യഥാർത്ഥ ഉല്പാദന ചിലവ് കൂടി പരിഗണിച്ച് നെല്ലിൻ്റെ താങ്ങു വില അടിയന്തരമായി 40 രൂപയായി നിശ്ചയിക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞ താങ്ങുവില 40 രൂപയായി നിശ്ചയിക്കണമെന്ന കേരളത്തിൻ്റെ ആവശ്യത്തോട് കേന്ദ്രം മുഖം തിരിഞ്ഞു നിൽക്കുന്നതും പ്രോത്സാഹന ബോണസ് നിർത്തലാക്കണമെന്നുമുള്ള ആവശ്യവും കേരളത്തിലെ നെൽകർഷകരെ ബോധപൂർവ്വം ദ്രോഹിക്കുവാൻ കേന്ദ്രം കൈകൊള്ളുന്ന നടപടികളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
നെൽകർഷകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണ തുടരും. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പ്രോത്സാഹന ബോണസ്സ് നിലനിർത്തും.
കേന്ദ്ര സർക്കാരിൻ്റെ കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റസ് ആൻഡ് പ്രൈസസ് (സി എ സി പി) കണക്കുകൾ പ്രകാരം അഖിലേന്ത്യാതലത്തിൽ നെല്ലിൻ്റെ ഉത്പാദനച്ചെലവ് കിലോഗ്രാമിന് 15.79 രൂപയാണ്. ഇതിൻ്റെ ഒന്നര ഇരട്ടി കണക്കാക്കിയാണ് എം എസ് പി 23.69 രൂപയായി നിശ്ചയിച്ചിരിക്കുന്നത്.
എന്നാൽ സി എ സി പി തന്നെ കേരളത്തിൽ നെല്ലിൻ്റെ ഉത്പാദനച്ചെലവ് കിലോഗ്രാമിന് 21.46 രൂപയാണെന്ന് കണക്കാക്കുന്നു. ഈ ചെലവിൻ്റെ ഒന്നര ഇരട്ടി കണക്കാക്കിയാൽ കേരളത്തിൽ നെല്ലിന് കിലോഗ്രാമിന് 32.19 രൂപ ലഭിക്കേണ്ടതാണ്. ഈ പശ്ചാത്തലത്തിലാണ് നെല്ലിൻ്റെ സംഭരണവില 40 രൂപയായി നിശ്ചയിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ കേന്ദ്രത്തിന് മുന്നിൽ ഉന്നയിച്ചിട്ടുള്ളത്. ഇതിന് വിരുദ്ധമായി ഉത്പാദനം വർധിക്കുന്നുവെന്ന പേരിൽ സഹായം വെട്ടിക്കുറക്കണമെന്ന കേന്ദ്രത്തിന്റെ നിലപാട് അത്യന്തം ആശങ്കാജനകമാണെന്ന് മന്ത്രി പറഞ്ഞു.






