ആലപ്പുഴ : കേരളീയർ കാർഷികസംസ്കാരത്തിലേക്ക് തിരിച്ചു വരണമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. ചെറുകിടനാമമാത്ര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് നടപ്പാക്കുന്ന പ്രധാൻമന്ത്രി കിസാൻസമ്മാൻ നിധി (പി.എം.കിസാൻ) പദ്ധതിയുടെ പത്തൊമ്പതാം ഗഡു വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിത്തുത്സവ വേദികൂടിയായ കഞ്ഞിക്കുഴി പി.പി സ്വാതന്ത്ര്യം സ്മാരക കമ്മ്യൂണിറ്റി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ സംസ്കാരം കൃഷിയുമായി ബന്ധപ്പെട്ടാണ്. കൃഷി പൂർണ്ണമായും ഇല്ലാതായാൽ നമ്മുടെ സമ്പന്നമായ സംസ്കാരത്തിലും മാറ്റം വരുമെന്നും മന്ത്രി പറഞ്ഞു. പച്ചക്കറി കൃഷിയിൽ കേരളം സ്വയം പര്യാപ്തത കൈവരിക്കണം. മറ്റു സംസ്ഥാനങ്ങളെ ഇതിനായി ആശ്രയിക്കേണ്ട സ്ഥിതിയിൽ മാറ്റം വരണമെന്നും തരിശായി കിടക്കുന്ന സ്ഥലമെല്ലാം കൃഷിക്കായി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് അധ്യക്ഷനായി. ചടങ്ങിൽ കൃഷി അഡീഷണൽ ഡയറക്ടർ ബീനാമോൾ ആന്റണി പദ്ധതി വിശദീകരണം നടത്തി. മുതിർന്ന കർഷക വിജയ കാർത്തികയെ മന്ത്രി ഒ ആർ കേളു ആദരിച്ചു.