തിരുവല്ല: കിഫ്ബിയിലൂടെ സംസ്ഥാനത്ത് കൂടുതൽ വികസനം യാഥാർഥ്യമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിര്‍മാണം പൂര്‍ത്തിയായ കോമളം പാലം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
2016 ലാണ് സംസ്ഥാന സർക്കാർ കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത്. സംസ്ഥാനത്ത് പാലം, ഓവർ ബ്രിഡ്ജ്, ഫ്ലൈ ഓവർ തുടങ്ങിയവയിലൂടെ കൂടുതൽ വികസനം സാധ്യമാക്കി.
മലയോര, തീരദേശ ഹൈവേ നിർമാണം പൂർത്തിയാകുന്നു. പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന സർക്കാർ 5000 കോടി രൂപ ചെലവഴിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കി. ആർദ്രം മിഷൻ പദ്ധതിയിലൂടെ സാധാരണക്കാർക്ക് മികച്ച ചികത്സ സൗകര്യം ഒരുക്കി. കേരളത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി.
താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് വരെ പലവിധത്തിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യം ഒരുക്കി. സംസ്ഥാനത്ത് നവജാത ശിശു മരണ നിരക്ക്, മാതൃ മരണനിരക്കിലും ഗണ്യമായ കുറവുണ്ടായി. വിവിധ മേഖലകളിൽ 90,000 കോടി രൂപയുടെ വികസനം കിഫ്ബി വഴി ഏറ്റെടുത്തു.
ജനങ്ങളുടെ പിന്തുണയിലൂടെയാണ് വലിയ തോതിലുള്ള വികസനം യാഥാർഥ്യമായത്. നാടിന്റെയും ജനത്തിന്റെയും ഐക്യമാണ് പ്രതിസന്ധികളിൽ അതിജീവനം സാധ്യമാക്കിയത്. മികച്ച രീതിയിലുള്ള പുനരധിവാസമാണ് ചൂരൽമലയിൽ ഒരുങ്ങുന്നത്. പാവപ്പെട്ടവരെ ചേർത്തു പിടിക്കുന്ന നയമാണ് സർക്കാരിന്റേത്. നാടിൻ്റെ വികസനത്തിനും ഭാവിക്കും ആവശ്യമായ പദ്ധതികൾക്കാണ് സർക്കാർ പ്രധാന്യം നൽകുന്നത്. വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ നൽകുന്ന സ്ത്രീ സുരക്ഷ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കിഫ്ബിയിലൂടെ പാലം , റോഡ്, കെട്ടിടം തുടങ്ങിയവയുടെ നിർമാണം സാധ്യമായതായി അധ്യക്ഷൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സർക്കാർ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 150 ൽ അധികം പാലങ്ങളുടെ നിർമാണം പൂർത്തിയാക്കി. സർക്കാരിൻ്റെ വികസന പദ്ധതികളിലൂടെ ജനങ്ങളുടെ ജീവിതത്തിൽ മാറ്റം ഉണ്ടായതായും മന്ത്രി പറഞ്ഞു.
വികസന നിലപാടോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്ന് മാത്യു ടി തോമസ് എം എൽ എ പറഞ്ഞു. എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി അജിത്‌കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. 7.5 മീറ്റര്‍ കാര്യേജ് വേയും ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയോട് കൂടി 11 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മിച്ചത്. നദിയില്‍ 28 മീറ്ററിന്റെ 3 സ്പാനും ഇരുകരകളിലായി 12.5 മീറ്ററിന്റെ 2 വീതം ലാന്‍ഡ് സ്പാനുകളും ഉള്ള ഹൈലെവല്‍ ബ്രിഡ്ജാണ് നിര്‍മിച്ചിരിക്കുന്നത്. മാത്യു ടി തോമസ് എം എല്‍ എയുടെ ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ച് വഴിവിളക്കുകളും സ്ഥാപിച്ചു.






