തൃശൂർ : സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് തുടങ്ങി.തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും.രാവിലെ 9 രെയുള്ള കണക്ക് പ്രകാരം 12.98 ശതമാനം പോളിങ് രേഖപ്പെടുത്തി.
എൽഡിഫ് ചരിത്ര വിജയം നേടുമെന്ന് പിണറായിയിലെ ജൂനിയർ ബേസിക് സ്കൂളിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വിധിയെഴുത്തുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 470, ബ്ലോക്ക് പഞ്ചായത്ത് – 77, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി 47, കോര്‍പ്പറേഷന്‍ – 3) 12391 വാര്‍ഡുകളിലേക്കാണ് (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് – 9015, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് – 1177, ജില്ലാ പഞ്ചായത്ത് വാര്‍ഡ് – 182, മുനിസിപ്പാലിറ്റി വാര്‍ഡ് – 1829, കോര്‍പ്പറേഷന്‍ വാര്‍ഡ് – 188) വോട്ടെടുപ്പ് നടക്കുന്നത്.
ആകെ 15337176 വോട്ടര്‍മാരാണുള്ളത് (പുരുഷന്‍മാര്‍ – 7246269, സ്ത്രീകള്‍ 8090746, ട്രാന്‍സ്‌ജെന്‍ഡര്‍ – 161), 3293 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. 38994 സ്ഥാനാര്‍ഥികളാണ് (18974 പുരുഷന്മാരും, 20020 സ്ത്രീകളും) മത്സരിക്കുന്നത്.
രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതില്‍ 2055 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂര്‍- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്- 189, കണ്ണൂര്‍- 1025, കാസര്‍കോട്- 19 എന്നിങ്ങനെയാണ് പ്രശ്‌ന ബാധിത ബൂത്തുകളുടെ ജില്ല തിരിച്ചുള്ള എണ്ണം. ഈ ബൂത്തുകളില്‍ അതീവ സുരക്ഷാക്രമീകരണങ്ങളും വെബ്കാസ്റ്റിങ് ഒരുക്കിയിട്ടുണ്ട്.






