തിരുവനന്തപുരം : ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഒക്‌ടോബർ 4 ന് വൈകുന്നേരം അഞ്ചിന് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ എന്നിവർ മുഖ്യാതിഥികളാകും. ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് സാംസ്‌കാരിക- വജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആദരിക്കൽ ചടങ്ങിനെ തുടർന്ന് സംവിധായകൻ ടി.കെ. രാജീവ് കുമാർ അവതരിപ്പിക്കുന്ന രംഗാവിഷ്‌കാരം ‘ആടാം നമുക്ക് പാടാം’ മോഹൻലാൽ സിനിമകളിലെ നായികമാരും ഗായികമാരും ചേർന്ന് വേദിയിൽ എത്തിക്കുന്നു. ഗായികമാരായ സുജാത മോഹൻ, ശ്വേതാ മോഹൻ, സിത്താര, ആര്യ ദയാൽ, മഞ്ജരി, ജ്യോത്സന, മൃദുല വാര്യർ, നിത്യ മാമൻ, സയനോര, രാജലക്ഷ്മി, കൽപ്പന രാഘവേന്ദ്ര, റെമി, ദിശ പ്രകാശ് എന്നിവർ മോഹൻലാൽ സിനിമകളിലെ മെലഡികൾ അവതരിപ്പിക്കും. മോഹൻലാൽ സിനിമകളിലെ നായികമാരായ ഉർവശി, ശോഭന, മഞ്ജു വാര്യർ, പാർവതി, കാർത്തിക, മീന, നിത്യ മേനൻ, ലിസി, രഞ്ജിനി, രമ്യ കൃഷ്ണൻ, ലക്ഷ്മി ഗോപാലസ്വാമി, ശ്വേതാ മേനോൻ, മാളവിക മോഹൻ എന്നിവർ വേദിയിൽ സംസാരിക്കും.
വാർത്താസമ്മേളനത്തിൽ ‘മലയാളം വാനോളം, ലാൽസലാം’ പരിപാടിയുടെ ലോഗോ ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ തൊഴിൽ – വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് നൽകി പ്രകാശനം ചെയ്തു.