തിരുവനന്തപുരം : ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മേയ് 16 ആണ് ദേശീയ ഡെങ്കി ദിനമായി ആചരിക്കുന്നത്. പൊതുജനങ്ങളുടെ ശ്രദ്ധയും സഹകരണവും ഉറപ്പാക്കിക്കൊണ്ട് മാത്രമേ ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കാൻ സാധിക്കുകയുള്ളൂ. ‘ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കാം: ഉറവിടങ്ങൾ പരിശോധിക്കുക, വൃത്തിയാക്കുക, മൂടിവെക്കുക’ എന്നതാണ് ഈ വർഷത്തെ പ്രമേയം.
ഇടവിട്ടുള്ള മഴ മൂലം ഡെങ്കിപ്പനി വർധിക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. വീടുകളിലും പരിസരങ്ങളിലും, പ്ലാന്റേഷനുകളിലും, കൃഷിയിടങ്ങളിലും എവിടെവേണമെങ്കിലും പ്രത്യേകിച്ച് മഴവെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങളിൽ കൊതുകുകൾക്ക് മുട്ടയിടാനും വളരുവാനും സാധിക്കും. വീടുകളിൽ വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങൾ ശരിയായി അടച്ചുവയ്ക്കാതിരിക്കുന്ന സാഹചര്യങ്ങളിലും ചെടിച്ചട്ടി, ഫ്രിഡ്ജിന്റെ ട്രേ എന്നിവിടങ്ങളിലും വീടുകൾക്കുള്ളിൽ തന്നെ കൊതുകുകൾ വരുന്നതായി കാണുന്നുണ്ട്. വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുകയും മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്‌കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
ആരംഭത്തിൽ തന്നെ ഡെങ്കി അണുബാധ ലാബ് ടെസ്റ്റുകളിലൂടെ കണ്ടുപിടിക്കുന്നതിന് മതിയായ ടെസ്റ്റ് കിറ്റുകളും ശരിയായ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളും എല്ലാ ജില്ലകളിലും ലഭ്യമാക്കിയിട്ടുണ്ട്. ശരിയായ ചികിത്സ ലഭ്യമാക്കുന്നതിനായി ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് കേരള സർക്കാരിന്റെ ഡെങ്കിപ്പനി ചികിത്സ മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച് പരിശീലനം നൽകിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ എല്ലാം തന്നെ മരണനിരക്ക് കുറച്ചു കൊണ്ടുവരുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്.
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ തുടർച്ചയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടുകൂടി ഉറവിട നശീകരണ പ്രവർത്തനങ്ങൾ മേയ് 16, മേയ് 23, മേയ് 30 എന്നീ തീയതികളിൽ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ വീടുകളിലും എല്ലാ സ്ഥാപനങ്ങളിലും സ്പെഷ്യൽ ഡ്രൈ ഡേയും ആചരിക്കണം.