തിരുവനന്തപുരം : കർക്കിടക വാവ് ബലിതർപ്പണത്തിന് ഏകീകൃത ഫീസ് നിശ്ചയിക്കുമെന്നും ഇതിനായി ദേവസ്വം ബോർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ബലിതർപ്പണ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി തിരുവല്ലം പരശുരാമ ക്ഷേത്രം ആഡിറ്റോറിയത്തിൽ നടന്ന വിവിധ വകുപ്പുകളുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
പരാതികളില്ലാത്ത ബലിതർപ്പണ വേദികൾ ഒരുക്കുകയാണ് ലക്ഷ്യം. തിരുവല്ലം, ശംഖുമുഖം, അരുവിക്കര, വർക്കല, തിരുമുല്ലവാരം, ആലുവ ഉൾപ്പെടെയുള്ള പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ ദേവസ്വം ബോർഡ് ഉറപ്പാക്കും. ബലിതർപ്പണ കേന്ദ്രങ്ങളിലെ താൽകാലിക ഇലക്ട്രിക്കൽ ഇൻസ്റ്റലേഷനുകളുടെ സുരക്ഷ ഇലക്ട്രിക്കൽ ഇൻസ്‌പെക്ലേറ്റ് ഉറപ്പാക്കണം. കർക്കിടക വാവ് ദിവസം രാവിലെ മുതൽ ഉച്ച വരെ മദ്യശാലകൾ അടയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. മാലിന്യ സംസ്‌കരണം. റോഡുകളുടെ അറ്റകുറ്റപ്പണികൾ. പാർക്കിംഗ് സൗകര്യങ്ങൾ ബയോ ടോയ്ലറ്റുകളുടെ വിന്യാസം, തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി, കടിവെള്ള വിതരണത്തിനായി ആവശ്യമെങ്കിൽ ടാങ്കറുകളുടെ വിന്യാസം തുടങ്ങിയ വിപുലമായ ഒരുക്കങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട നഗരസഭകളും ജില്ലാ ഭരണകൂടങ്ങളും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വിവിധ വകുപ്പുകളിലെ ഉന്നത ഉദോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.