പത്തനംതിട്ട: ആറന്മുള ഗ്രാമപഞ്ചായത്തിൽ നീര്‍വിളാകത്ത് ജില്ലാ പഞ്ചായത്ത് പുതിയതായി ആരംഭിച്ച കാര്‍ഷിക സംഭരണ വിപണന കേന്ദ്രം
നാടിന് കൈത്താങ്ങ് ആണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് കാര്‍ഷിക മേഖലയില്‍ മികച്ച ഇടപെടലാണ് നടത്തിയത്.
കര്‍ഷകരുടെ ഉൽപന്നങ്ങൾ സംഭരിച്ച് ഇടനിലക്കാരില്ലാതെ നേരിട്ട് വില്‍ക്കാന്‍ ഇതിലൂടെ കഴിയും. ഓണത്തിനും തുടര്‍ന്നും വിഷരഹിത പച്ചക്കറി ലഭ്യമാകും. നീര്‍വിളാകം പാടശേഖരത്തിനും കൃഷിക്കുമായി സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33 ലക്ഷം രൂപ വിനിയോഗിച്ചാണ് കാര്‍ഷിക സംഭരണ വിപണന കേന്ദ്രം നിര്‍മിച്ചത്. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഓണം വിപണിയും കേരളാ ദിനേശ് സഹകരണ സംഘം വക ഓണകലവറയും കേന്ദ്രത്തിലുണ്ടാകും. ഓണ വിപണി സെപ്റ്റംബര്‍ 4 ഉത്രാട ദിനം വരെ തുടരും.






