അമ്പലപ്പുഴ: പള്ളിപ്പാനയുടെ രണ്ടാം ദിവസം പതിവു ചടങ്ങുളായ ഓത്തും മുറോത്തും കുടിലുകളിൽ നടന്നു. അത്താഴപ്പൂജക്ക് ശേഷം കോയ്മവടി എഴുന്നള്ളിച്ച് പള്ളി പന്തലിൽ രക്ഷാകലശ പൂജ നടത്തി. ദേവനെ അസുര ശക്തികളുടെ പിടിയിൽ നിന്ന് മോചിപ്പിക്കുന്നതിനാണ് രക്ഷാകലശ പൂജ. ക്ഷേത്രം മേൽശാന്തി യദുകൃഷ്ണൻ നമ്പൂതിരി രക്ഷാകലശ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.
പള്ളിപ്പന്തലിൽ പൂജിച്ച കലശം ക്ഷേത്രത്തിൻ്റെ പടിഞ്ഞാറുവശം മുറിയിലേക്ക് എഴുന്നള്ളിച്ച് കോയ്മവടിയുടെ തലക്കൽ വച്ചു. മൂന്നാം ദിനമായ ചൊവ്വാഴ്ചയാണ് കോഴിയെ കുഴിച്ചിടലും ഭീഷ്മ ശരശയനവും. പള്ളിപ്പന്തലിന് മുൻവശം പകുതിക്ക് തെക്കുഭാഗത്തായി കുഴി എടുത്ത് ഒരു വാണാൽ കോഴിയെ കുഴിയിൽ നിക്ഷേപിച്ചു കുഴിയുടെ മുകളിൽ പലകയിൽ ഭീഷ്മരൂപം സ്ഥാപിക്കും.
ഭീഷമർക്ക് ദാഹ ജലം നൽകുന്നതിനായി ആകാശ ഗംഗ സങ്കൽപ്പത്തിൽ കുടത്തിൽ വെള്ളം നിറച്ച് പള്ളിപ്പന്തലിൽ കെട്ടിത്തൂക്കും. നൂൽ വഴി വെള്ളം ഭീഷമർക്ക് എത്തിക്കും. പള്ളിപ്പാന സമാപന ദിവസം കാപ്പഴിക്കുന്ന അവസരത്തിൽ കോഴി ജീവനോടെ ഉണ്ടാകും എന്നതാണ് വിശ്വാസം.






