തൃശൂർ : കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ സിപിഎം നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് തൃശ്ശൂർ പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. ബിജെപി പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. തുടർന്ന് പൊലീസ് രണ്ട് തവണ പ്രവർത്തകർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു
വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിലാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ എംപി ക്യാമ്പ് ഓഫീസിലേക്ക് സിപിഎം ഇന്നലെ മാര്‍ച്ച് നടത്തിയത്. സിപിഎം പ്രവര്‍ത്തകരിലൊരാള്‍ എംപിയുടെ ക്യാമ്പ് ഓഫീസിലേക്കുള്ള ബോര്‍ഡിൽ കരി ഓയിൽ ഒഴിക്കുകയും ചെരുപ്പുമാല അണിയിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇതിന് മറുപടിയായി ഇന്നലെ വൈകിട്ട് തന്നെ ബിജെപി പ്രവർത്തകർ സിപിഎം ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ശേഷം ബിജെപി – സിപിഎം പ്രവർത്തകർ തമ്മിൽ കൈയാങ്കളിയിലായി. പൊലീസ് ലാത്തി വീശുകയും ജില്ലാ അധ്യക്ഷൻ ജസ്റ്റിന് അടക്കം നിരവധി പ്രവർത്തകർക്ക് അടിയേൽക്കുകയും പരിക്ക് പറ്റുകയും ചെയ്തിരുന്നു.
അതേ സമയം വോട്ടർപട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ സുരേഷ് ഗോപി ഇന്ന് രാവിലെ തൃശ്ശൂരിലെത്തി. റെയില്‍വേ സ്റ്റേഷനിൽ മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്.






