തിരുവല്ല : ബ്രൗൺ ഷുഗറുമായി ആസാം സ്വദേശികളായ മൂന്നു യുവാക്കളെ പോലീസ് പിടികൂടി. ആസ്സാം ഹുജയ് ഡിസ്ട്രിക്ട് ഡാബോക അവലുദ്ധീന്റെ മകൻ നിജാമുദ്ധീൻ (23 ), ആസ്സാം ഹുജയ് ഡിസ്ട്രിക്ട് ഡാബോക അസറുദ്ധീൻ(32), ആസ്സാം നാഗൂൺ ഡിസ്ട്രിക്ട് ശിങ്കാരി മദ്രസ്സ ഉദ്മറി പി ഒ അബ്ദുൽ റഹ്മാന്റെ മകൻ അബു ബക്കർ (18 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കൽ നിന്നും 10.30 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു. 17 ന് രാത്രി 11.20 ഓടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് റോഡ് സിഗ്നലിന് സമീപത്തുനിന്നും പോലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. മൂവരും തിരുവല്ലയിലൊരു ബേക്കറിയിലെ ജീവനക്കാരാണ്.
അസാമിൽ നിന്നും അസറുദ്ദീനും അബൂബക്കറും ബ്രൗൺഷുഗറുമായി തിരുവല്ലയിൽ എത്തി. നിജാമുദ്ദീൻ ഇവരെ കൂട്ടിക്കൊണ്ടുവരാൻ കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തു കാത്തുനിന്നു. താമസസ്ഥലത്തേക്ക് നടന്നു വരുമ്പോഴാണ് പോലീസ് സംഘം സാഹസികമായി പിടികൂടിയത്.
പ്രതികൾ ആസാമിൽ നിന്നും ബ്രൗൺഷുഗർ ഇവിടെയെത്തിച്ച് കച്ചവടം ചെയ്തു വരുന്നതായി രഹസ്യ വിവരം ഡാൻസാഫ് സംഘത്തിന് ലഭിച്ചിരുന്നു. പ്ലാസ്റ്റിക് ബോട്ടിലിൽ അഞ്ച് മില്ലിഗ്രാംബ്രൗൺ ഷുഗർ 2000 നും 2500 നുമിടയിലുള്ള തുകയ്ക്കാണ് ഇവർ ആവശ്യക്കാർക്ക് വില്പന നടത്തിവരുന്നതെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
പിടികൂടിയ ബ്രൗൺ ഷുഗറിന് 5 ലക്ഷം രൂപയ്ക്ക് പുറത്ത് വില വരും. തിരുവല്ല പോലീസ് ഇൻസ്പെക്ടർ എസ് സന്തോഷിന്റെ നേതൃത്വത്തിൽ എസ് ഐ ജി ഉണ്ണികൃഷ്ണൻ കേസ് രജിസ്റ്റർ ചെയ്തു. വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.