തിരുവല്ല : നൂറുകണക്കിന് ആളുകളിൽ നിന്നും ചിട്ടിയുടെയും സ്ഥിര നിക്ഷേപത്തിന്റെയും പേരിൽ കോടികൾ തട്ടിയ കേസിൽ പ്രധാന പ്രതി അടക്കം രണ്ടുപേർ തിരുവല്ല പോലീസിന്റെ പിടിയിൽ. തിരുവല്ല ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന എസ് എൻ ചിറ്റ്സ് ആൻഡ് ഫിനാൻസ് ബോർഡ് അംഗങ്ങളും ഒന്നാം പ്രതിയുമായ കവിയൂർ ഞാലിക്കണ്ടം രാധാ നിലയത്തിൽ സദാശിവൻ ( 88), ആറാം പ്രതി ചങ്ങനാശ്ശേരി പെരുന്ന പുത്തൻ പറമ്പിൽ വിശ്വനാഥൻ ( 68) എന്നിവരാണ് പിടിയിലായത്.
സദാശിവൻ, പുരുഷോത്തമൻ, ദിലീപ്, റേണി, പ്രവീണ, വിശ്വനാഥൻ, രാജേന്ദ്രൻ എന്നിവർ അടങ്ങുന്ന ഏഴംഗ ഡയറക്ടർ ബോർഡ് ആണ് ചിട്ടി കമ്പനി നടത്തിയിരുന്നത്. ഇതിൽ രണ്ടാം പ്രതി പുരുഷോത്തമനും ഏഴാം പ്രതി രാജേന്ദ്രനും മരണപ്പെട്ടു. 15 വർഷക്കാലത്തിലേറെ ആയി തിരുവല്ല ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ചിട്ടി കമ്പനി അടച്ചുപൂട്ടി മൂന്നു വർഷം മുമ്പാണ് പ്രതികൾ മുങ്ങിയത്.
ചിട്ടി ചേർത്തും സ്ഥിര നിക്ഷേപം നടത്തിയവരും ആയ നൂറുകണക്കിന് നിക്ഷേപകരുടെ മൂന്നരക്കോടിയിൽ അധികം വരുന്ന പണമാണ് നഷ്ടമായത്. തുടർന്ന് നിരവധി നിക്ഷേപകർ തിരുവല്ല പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതികളെ തുടർന്ന് മുങ്ങിയ പ്രതികൾ ഹൈക്കോടതിയിൽ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.
തിരുവല്ല ഡിവൈഎസ്പി എസ് അഷാദിൻ്റെ നിർദ്ദേശപ്രകാരം സി ഐ ബി.കെ സുനിൽ കൃഷ്ണൻ, സീനിയർ സിപിഒ സുനിൽ, സിപിഒ മാരായ അവിനാഷ് , മനോജ് , അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.