തിരുവനന്തപുരം : തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന വെളിപ്പെടുത്തലിൽ സിപിഎം നേതാവ് ജി. സുധാകരനെതിരെ കേസെടുക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. ജി. സുധാകരന്‍ വെളിപ്പെടുത്തിയത് അത്യന്തം ഗൗരവമുള്ള വിഷയമാണെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തൽ. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാന്‍ ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
1989ൽ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച് തപാൽ ബാലറ്റുകൾ പൊട്ടിച്ച് അത് സിപിഎം സ്ഥാനാർത്ഥിയായ കെ. വി ദേവദാസിന് അനുകൂലമായി രേഖപ്പെടുത്തിയെന്നാണ് സുധാകരന്റെ വെളിപ്പെടുത്തൽ .സംഭവത്തില്‍ ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി.സുധാകരന്‍ പൊതുചടങ്ങിൽ പറഞ്ഞിരുന്നു.
വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ അന്വേഷണം നടത്തും . ജനപ്രാതിനിധ്യ നിയമം, തിരഞ്ഞെടുപ്പ് ചട്ടം, ഭാരതീയ ന്യായ് സംഹിത എന്നിവയിലെ വകുപ്പുകള്‍ അനുസരിച്ചാകും കേസെടുക്കുക.