പത്തനംതിട്ട : ശബരിമല സ്വർണപ്പാളി കവർച്ച കേസിലെ പ്രതിയും ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുമായിരുന്ന എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട സെഷൻസ് കോടതി തള്ളി. കേസിലെ നാലാം പ്രതിയാണ് ജയശ്രീ. മിനിറ്റസുകൾ തിരുത്തി ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജയശ്രീ സ്വർണപ്പാളികൾ കൈമാറിയെന്നാണ് അന്വേഷണ സംഘമായ എസ്.ഐ.ടി.യുടെ കണ്ടെത്തൽ.
ശബരിമല ശ്രീകോവിലിലെ സ്വർണം ആസൂത്രിതമായി കവർന്ന കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ. വാസുവിനെ കഴിഞ്ഞ ദിവസം എസ്.ഐ.ടി. അറസ്റ്റ് ചെയ്തിരുന്നു. തനിക്കെതിരായ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്നം നിലനിൽക്കുന്നുവെന്നും കാട്ടിയാണ് ജയശ്രീ മുൻകൂർ ജാമ്യം തേടി സെഷൻസ് കോടതിയെ സമീപിച്ചത്.
മുന്‍പ് സമാനമായ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സെഷൻസ് കോടതിയെ സമീപിക്കാത്തത് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ജയശ്രീയെ അവിടെ അപേക്ഷ സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ബോർഡിന്റെ തീരുമാനമനുസരിച്ച് ഉത്തരവുകൾ പുറപ്പെടുവിച്ചതേയുള്ളൂവെന്നും തനിക്ക് വ്യക്തിപരമായ തെറ്റൊന്നുമില്ലെന്നുമായിരുന്നു ജയശ്രീയുടെ വാദം. ഈ വാദം കോടതി അംഗീകരിച്ചില്ല. 2017 ജൂലൈ മുതൽ 2019 ഡിസംബർ വരെ ദേവസ്വം ബോർഡ് സെക്രട്ടറിയായും തുടർന്ന് 2020 മേയ് വരെ തിരുവാഭരണം കമ്മിഷണറായും ജയശ്രീ സേവനമനുഷ്ഠിച്ചിരുന്നു.






