തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ ആന്റോ ആന്റണി എംപിയെ എസ്ഐടി ചോദ്യം ചെയ്യും. സ്വർണക്കൊള്ള കേസ് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിക്ക് ഒപ്പമുള്ള ചിത്രത്തിൽ ആൻ്റോ ആന്റണിയുമുണ്ടായിരുന്നു. സോണിയ ഗാന്ധിയുടെ കയ്യിൽ പോറ്റി ചരട് കെട്ടുന്നതും ആന്റോ ആന്റണിയുടെ സാന്നിധ്യത്തിലാണ്. ഇതടക്കമുള്ള കാര്യങ്ങളെക്കുറിച്ചാണ് എസ്ഐടി ചോദിച്ചറിയാനുള്ളത്
തിരുവല്ല നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് നിക്ഷേപ തട്ടിപ്പിൽ ആന്റോ ആന്റണിയിൽ നിന്ന് ഇഡിയും വിവരം തേടും. സ്ഥാപന ഉടമ എൻ എം രാജു 2 കോടി നൽകിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ആന്റോ ആന്റണിക്ക് ലഭിച്ചത് തട്ടിപ്പ് പണമാണോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. കേസിൽ എൻ എം രാജുവിന്റെ സ്ഥാപനത്തിലും വീട്ടിലും ഇഡി കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.
നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജു പണം തന്ന് സഹായിച്ചിട്ടുണ്ടെന്ന് ആന്റോ ആന്റണി എംപി വ്യക്തമാക്കിയിരുന്നു. തനിക്ക് തന്ന പണം എത്രയാണോ അത് തിരികെ കൊടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ പണം സഹായമാണ് എന്നാണ് കരുതിയിരുന്നത്. എൻ എം രാജു തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്നും ആന്റോ ആന്റണി വ്യക്തമാക്കി.






