തിരുവനന്തപുരം : ശബരിമല സ്വർണം മോഷണവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വിശ്വാസ സംരക്ഷണ മേഖല ജാഥകൾക്ക് ഇന്ന് തുടക്കം. ശബരിമലയുടെ ആചാരപരമായ പാരമ്പര്യവും ഭക്തജനങ്ങളുടെ വിശ്വാസവും സംരക്ഷിക്കണമെന്നതും ദേവസ്വം ബോർഡിന്റെ സ്വത്തുവകകൾ മോഷ്ടിച്ചവരെ കണ്ടെത്തി കടുത്ത ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടാണ് ജാഥകൾ സംഘടിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി ആരംഭിക്കുന്ന ഈ ജാഥകൾ മുഖേന സർക്കാർ ശബരിമലയിലെ സംഭവങ്ങളോട് സ്വീകരിച്ച നിലപാട് ചോദ്യം ചെയ്യുക എന്നതുമാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഇന്ന് പാലക്കാട്, കാസർകോട്, തിരുവനന്തപുരം എന്നീ മൂന്ന് ജില്ലകളിൽ നിന്നായിരിക്കും ജാഥകൾക്ക് തുടക്കമാകുന്നത്.
നാളെ മൂവാറ്റുപുഴയിൽ നിന്നും നാലാമത്തെ ജാഥ ആരംഭിക്കും. വെള്ളിയാഴ്ച എല്ലാ നാല് ജാഥകളും ചെങ്ങന്നൂരിൽ സംഗമിച്ച് ശക്തമായ പ്രക്ഷോഭമായി മാറും. തുടർന്ന് ഒക്ടോബർ 18ന് പന്തളത്ത് നടക്കുന്ന സമാപന യോഗത്തോടെ വിശ്വാസ സംരക്ഷണ ജാഥകൾ സമാപിക്കും.
പാലക്കാട് കൊടിക്കുന്നിൽ സുരേഷ് എം പി, കാസർകോടിൽ കെ. മുരളീധരൻ എംപി, തിരുവനന്തപുരം യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, മൂവാറ്റുപുഴയിൽ ബെന്നി ബഹ്നാൻ എംപി എന്നിവരാണ് ജാഥയ്ക്ക് നേതൃത്വം നൽകുന്നത്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടക്കമുള്ള മുതിർന്ന നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ ജാഥകൾക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തും.