തിരുവനന്തപുരം : ശബരിമലയിൽ പ്രസാദം തയ്യാറാക്കുന്നതിനുൾപ്പെടെ മിൽമയിൽനിന്ന് രണ്ടുലക്ഷം ലിറ്റർ നെയ്യ് വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ധാരണയായി. വരുന്ന തീർഥാടനത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായിട്ടാണ് തീരുമാനം. വഴിപാട് സാധനങ്ങൾക്ക് മിക്കതിനും കരാറായി. ഗുണനിലവാരം ഉറപ്പാക്കാനാണ് മിൽമയിൽനിന്ന് നെയ്യ് വാങ്ങുന്നതെന്ന് ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും അംഗം എസ്. അജികുമാറും പറഞ്ഞു.
കുറഞ്ഞവിലയ്ക്ക് കരാർ നൽകുന്ന സ്ഥാപനത്തിൽനിന്നാണ് നെയ്യ് വാങ്ങിയിരുന്നത്. വിലയിൽ ഓരോ വർഷവും ഏറ്റക്കുറച്ചിലുണ്ടാകും. ടെൻഡറാകുമ്പോൾ കുറഞ്ഞ വിലമാത്രമാണ് മാനദണ്ഡം. നിരക്കിൽ അന്തിമധാരണയായിട്ടില്ല. അപ്പം, അരവണ എന്നിവയ്ക്കായി 40 ലക്ഷം കിലോ ശർക്കരയാണ് വാങ്ങുന്നത്. അരവണ വിതരണത്തിന് രണ്ടുകോടിയോളം കാൻ വാങ്ങാനും ധാരണയായി. സന്നിധാനത്ത് അരവണ പ്ലാന്റിന്റെ ശേഷികൂട്ടി നവീകരിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി നേടിയിട്ടുണ്ട്.