ന്യൂഡൽഹി : പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗം ശ്രമമായി കണക്കാക്കാൻ ആകില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശങ്ങൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ. പരാമർശങ്ങൾ വേദനയുണ്ടാക്കുന്നതാണെന്നും ജഡ്ജിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്നും കോടതി വിമര്‍ശിച്ചു .പരാമര്‍ശത്തില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ജഡ്ജിമാരായ ബി.ആർ. ഗവായ്, എ.ജി. മസി എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ഹൈക്കോടതി ജഡ്ജിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി സ്വമേധയാ പരിഗണനയ്ക്കെടുക്കുകയായിരുന്നു. രണ്ടു യുവാക്കൾക്കെതിരെ കീഴ്‌ക്കോടതി ചുമത്തിയ പോക്സോ കേസിനെതിരെ നൽകിയ ഹർജിയിലായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ പരാമർശം .