മാവേലിക്കര : എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവ ദിവസം നടന്ന കൊലപാതക ശ്രമ കേസുകളിലെ അഞ്ചും ആറും പ്രതികൾ അറസ്റ്റിൽ. ചെന്നിത്തല പ്രായിക്കര ഒറ്റത്തെങ്ങിൽ വീട്ടിൽ ജോൺസൺ മകൻ ജുബിൻ ജോൺസൺ (24), പ്രായിക്കര പുളിമൂട്ടിൽ വീട്ടിൽ രാജു മകൻ സ്റ്റാൻലി (23) എന്നിവരാണ് അറസ്റ്റിലായത്.
എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ എട്ടാം ഉത്സവ ദിവസമായ ഫെബ്രുവരി 14-ന് രാത്രി ഉത്‌സവം കണ്ട് മടങ്ങിയ പത്തിയൂർ സ്വദേശികളായ സുജിത്, ബിനു എന്നിവരെ കാക്കനാട് ജംഗ്ഷന് തെക്ക് വശം വെച്ച് കമ്പിവടി, പത്തൽ എന്നിവ ഉപയോഗിച്ച് അടിച്ച് താഴെയിട്ട ശേഷം വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലേയും, എരുവ സ്വദേശി വിജയനെ കമ്പിവടി ഉപയോഗിച്ച് അടിച്ചും മുഖത്ത് ഇടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്.
കുറ്റകൃത്യങ്ങൾക്ക് ശേഷം ഒളിവിൽ പോയ പ്രതികളെ മാന്നാർ നിന്നാണ് കായംകുളം പോലീസ് പിടി കൂടിയത്. എരുവ അമ്പലത്തിൻ്റെ തെക്കേ നടയിൽ വിജയനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നു മുതൽ നാല് വരെ പ്രതികളെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കായംകുളം ഡി.വൈ.എസ്.പി. ബാബുക്കുട്ടൻ്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷാ, എസ്.ഐ. രതീഷ് ബാബു, പ്രൊബേഷൻ എസ്.ഐ. ആനന്ദ്, എ.എസ്.ഐ. റെജി, പോലീസുദ്യോഗസ്ഥരായ അരുൺ, ഗോപകുമാർ, പ്രദീപ്, ശ്രീനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്.