.
പത്തനംതിട്ട: സ്റ്റേജ് കലാകാരന്മാരുടെ സംഘടനയായ കാഫിൻ്റെ നാലാമത് ജില്ലാ സമ്മേളനം പത്തനംതിട്ട ടൗൺ ഹാളിൽ നടന്നു. ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ ഉത്ഘാടനം നിർവഹിച്ചു.
കലാരംഗത്ത് വലിയ കഴിവുകൾ ഒന്നും തന്നെ ഉള്ള ആളല്ലെങ്കിലും കലാകാരന്മാരുടെ നിരന്തര പരിശ്രമത്തെപ്പറ്റി വ്യക്തമായി മനസ്സിലാക്കുന്ന ആളാണ് താനെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വർഷം വയലിൻ പഠിച്ചിട്ടും ഒരു പാട്ട് പോലെ തെറ്റാതെ വായിക്കാൻ ഇന്നും കഴിയുന്നില്ലെന്നും വയലിൻ പഠനം തുടരാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരി കാലം മുതൽ ഇന്നോളം കലാകാരന്മാർ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. നവ മാദ്ധ്യമങ്ങളിലൂടെ സ്വയം മാർക്കറ്റ് ചെയ്യാൻ സ്റ്റേജ് കലാകാരന്മാരും കാലാനുശ്രിതമായി സ്വയം മാറണം. മുതിർന്ന കലാകാരൻമ്മാരെ ആദരിക്കുന്നതിനും മരണപ്പെട്ട കലാകാരന്മാരുടെ വിധവകൾക്ക് ധനസഹായം നൽകുന്നതിനും മുൻകൈയ്യെടുത്ത കാഫിൻ്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളാ ആർട്ടിസ്റ്റ് ഫെർട്ടേണിറ്റി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് സുനിൽ വിശ്വം അധ്യക്ഷത വഹിച്ചു.മരണപ്പെട്ട കലാകാരനാരുടെ വിധവകൾക്ക് ധനസഹായം നൽകുന്ന പ്രിയം പദ്ധതിയുടെ ഉദ്ഘാടനംകാഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെ എസ് പ്രിയ നിർവ്വഹിച്ചു. ചടങ്ങിൽ പുരസ്ക്കാര ജേതാക്കളെയും മുതിർന്ന കലാകാരൻമ്മാരെയും ആദരിച്ചു.
പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, കാഫ് ജില്ലാ ചെയർമാൻ റെന്നി വർഗ്ഗീസ്. സെക്രട്ടറി അജിത് സാരംഗ്, ബാലു വി, കേരളപുരം ശ്രീകുമാർ , ജെറി അലക്സ്, കെ ജയകുമാർ, ചെറിയാൻ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.