തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തിയ ചർച്ചയെ തുടർന്നു ഡ്രൈവിങ് സ്കൂൾ സമരം പിൻവലിച്ചു. സർക്കുലർ പിൻവലിക്കില്ലെന്നും പരിഷ്കരിച്ച നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഇരട്ട ക്ലച്ച് സംവിധാനം തുടരും. ഡ്രൈവിങ് ടെസ്റ്റിന് 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ അനുവദിക്കും.
പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും അതിനുശേഷം റോഡ‍് ടെസ്റ്റും നടത്തും. ഒരു എംവിഡി ഉള്ള സ്ഥലത്ത് പ്രതിദിനം 40 പേർക്ക് ടെസ്റ്റ് നടത്തും.രണ്ട് ഇന്‍സ്പെക്ടര്‍മാരുള്ളിടത്ത് 80 ലൈസന്‍സ് ടെസ്റ്റ് നടത്തും. ഡ്രൈവിംഗ് ടെസ്റ്റിൽ രണ്ട് വശവും ക്ലച്ചും ബ്രേക്കുമുള്ള വാഹനം ഉപയോഗിക്കാം. ടെസ്റ്റ് നടത്തുമ്പോൾ ഡാഷ് ബോർഡ് ക്യാമറ ഉണ്ടാകും.ഡ്രൈവിങ് ടെസ്റ്റിന് ഈടാക്കുന്ന ഫീസ് ഏകീകരിക്കാൻ സമിതിയെ നിയോഗിക്കും.കെഎസ്ആർടിസി 10 കേന്ദ്രങ്ങളിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.