ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ചോതി അളവ് നടന്നു. പുഞ്ചയിൽ വിളഞ്ഞ നെല്ല് ക്ഷേത്രത്തിലെ തിരുവോണ സദ്യക്കായി സമർപ്പിക്കുന്ന ചടങ്ങാണ് ചോതി അളവ്.
ഒരുകാലത്ത് ആറന്മുളക്ഷേത്രം വകയായിരുന്നു ആറന്മുള പുഞ്ചയുടെ ഭൂരിഭാഗംപ്രദേശങ്ങളും. ആറന്മുള പുഞ്ചയിൽ വിളഞ്ഞനെല്ല് ക്ഷേത്രത്തിലെ ഓണസദ്യക്കായി ചോതി നാളിൽ ക്ഷേത്രത്തിൽസമർപ്പിക്കുന്ന ചടങ്ങ് നൂറ്റാണ്ടുകൾക്ക്മുൻപ് ആരംഭിച്ചതാണ്. ഇങ്ങനെ സമർപ്പിക്കുന്ന നെല്ലാണ് കുത്തി അരിയാക്കി, ഭഗവാന് ഓണസദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണിയിൽ എത്തിക്കുന്നത്. ആറന്മുള പുഞ്ചയിൽ നെൽകൃഷി നിലച്ചതോടെ ഇടക്കാലത്ത് കുട്ടനാട്ടിൽ നിന്നും നെല്ല് സംഭരിച്ചാണ് ആചാരം നടത്തിവന്നിരുന്നത്.
എന്നാൽ കഴിഞ്ഞ നാല് വർഷങ്ങളായി കർഷകനായ ഇടയാറന്മുള മുളയ്ക്കമലയിൽ ഉത്തമൻ പുഞ്ചയിൽ കൃഷി പുനരാരംഭിക്കുകയും ചോതി അളവിനായി നെല്ല് ക്ഷേത്രത്തിൽ സമർപ്പിക്കുകയും ചെയ്യുന്നുണ്ട്
ഇത്തവണയും പതിവ് തെറ്റിക്കാതെ 51 പറ നെല്ല് ഉത്തമൻ ക്ഷേത്രത്തിൽ സമർപ്പിച്ചു. പ്രഭാത പൂജകൾക്ക് ശേഷം ആനക്കൊട്ടിലിൽ നടന്ന ചടങ്ങിൽ കാരായ്മ്മക്കാരുടെ നേതൃത്വത്തിൽ ചോതി അളവ് ചടങ്ങ് നടന്നത്.