പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. എ.പത്മകുമാർ പ്രസിഡൻ്റായിരുന്ന ഭരണസമിതിയിൽ സിപിഐ പ്രതിനിധിയായിരുന്ന ശങ്കരദാസ്. തന്ത്രിയും ഉദ്യോഗസ്ഥരും തീരുമാനിച്ച കാര്യങ്ങളാണ് ബോർഡ് ശബരിമലയിൽ നടപ്പാക്കിയതെന്നാണ് ശങ്കരദാസിന്റെ മൊഴി.
2019 ൽ ശബരിമല ശ്രീകോവിലിന്റെ സ്വർണ കട്ടിളപ്പാളിയും, ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപാളിയും ചെമ്പായി മാറിയെന്ന് രേഖപ്പെടുത്തിയതിൽ സംശയം തോന്നിയിരുന്നില്ല. സ്വർണത്തിന്റെ തിളക്കം കുറഞ്ഞെന്നും വീണ്ടും സ്വർണം പൂശണമെന്നുമുള്ള ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് ബോർഡ് അംഗീകരിക്കുകയായിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ വെച്ച് പലതവണ കണ്ടിട്ടുണ്ടെങ്കിലും വ്യക്‌തിപരമായി അടുപ്പമില്ല. ശബരിമലയുടെ പേരിൽ യാതൊരു സാമ്പത്തിക ലാഭവും നേടിയിട്ടില്ലെന്നും ശങ്കരദാസ് എസ്.ഐ.ടിക്ക് മൊഴി നൽകി.
എന്നാൽ ശബരിമല സ്വർണക്കവർച്ചാക്കേസിൽ പ്രതി മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ റാന്നി കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയെ ശബരിമല സന്നിധാനത്ത് എത്തിച്ച് തെളിവെടുക്കാനും സാധ്യതയുണ്ട്. ഈ മാസം പത്ത് വരെയാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്‌റ്റഡിയിൽ വിട്ടിട്ടുള്ളത്.






