ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പുതിയ പാർലമെൻറ് മന്ദിരത്തിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെ വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണനും മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുദർശൻ റെഡ്ഡിക്കും ഇടയിലാണ് മത്സരം.
എൻഡിഎയും ഇന്ത്യ സഖ്യവും അവരുടെ എംപിമാരെ ഒരുക്കി കൊണ്ടിരിക്കുകയാണ്. ഇന്നലെ തന്നെ മോക്ക് വോട്ടിംഗ് നടത്തിയാണ് പാർലമെൻറ് അംഗങ്ങൾക്ക് പരിശീലനം നൽകിയത്. എൻഡിഎയിൽ നിന്ന് കൂറുമാറ്റം ഉണ്ടാകാതിരിക്കാനായി ബിജെപി നേതൃത്വത്തിൽ ശക്തമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
വോട്ടെടുപ്പ് സമയത്ത് എംപിമാരെ ചെറു സംഘങ്ങളായി തിരിച്ച് മുതിർന്ന നേതാക്കളുടെ മേൽനോട്ടത്തിൽ ബൂത്തിലേക്ക് എത്തിക്കാനാണ് തീരുമാനം. വൈഎസ്ആർ കോൺഗ്രസ് ഇതിനകം തന്നെ എൻഡിഎയെ പിന്തുണയ്ക്കുമെന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മത്സരം പ്രധാനമായും എൻഡിഎയും ഇന്ത്യ സഖ്യവും തമ്മിലായിരിക്കും.
വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിക്കും. തുടർന്ന് ആറുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. രാത്രി എട്ടുമണിയോടെ അന്തിമ ഫലം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, ജനതാദൾ, ബിആർഎസ് തുടങ്ങിയ പാർട്ടികൾ വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടു നിൽക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.





