എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ഗൗരീദർശന മഹോത്സവവും വള എഴുന്നള്ളിപ്പും ബുധനാഴ്ച മുതൽ 21 വരെ നടക്കും. ബുധനാഴ്ച രാവിലെ വിശേഷാൽ പൂജകൾക്ക് പുറമെ ദേവീഭാഗവത പാരായണം, പ്രഭാഷണം തുടങ്ങിയവ നടക്കും. 20 ന് വൈകിട്ട് 5.30ന് മൂലകുടുംബ ക്ഷേത്രത്തിലെ നിലവറ വാതുക്കൽ ഒരുക്കിയ മണ്ഡപത്തിൽ മംഗല്യദീപ പ്രതിഷ്ഠയും പുടവവയ്പ്പും നടക്കും.
ഭക്തർക്ക് പുടവ സമർപ്പിക്കാനും ദർശനം നടത്താനും സൗകര്യമുണ്ടാകും. തുടർന്ന് കൂട്ടിയെഴുന്നള്ളിപ്പും നാലമ്പലത്തിന് ചുറ്റും പ്രദക്ഷിണവും നടക്കും.21ന് പുലർച്ചെ 5.30ന് മഹാ ആരതിക്കുശേഷം എണ്ണ, ചന്ദനം, കരിക്ക്, പാൽ, നെയ്യ്, കുങ്കുമം, തേൻ, മഞ്ഞൾപ്പൊടി എന്നിവ ഉപയോഗിച്ചുള്ള അഷ്ടാഭിഷേകവും വിശേഷാൽ പൂജകളും നടക്കും. രാവിലെ ഒമ്പതിന് വള എഴുന്നള്ളിപ്പ് നടക്കും.
ചക്കുളത്തമ്മയിൽ അടിയുറച്ച ഭക്തയായ ഗൗരിക്ക് പരാശക്തിയായ ചക്കുളത്തമ്മ ദർശനം നൽകിയ പുണ്യദിനത്തിന്റെ സ്മരണയിലാണ് ഗൗരീദർശനം ആചരിക്കുന്നത്. ഈ ദിവസം അമ്മയെ ദർശിക്കുന്നത് അഷ്ടൈശ്വര്യങ്ങൾക്കും സർവാഭീഷ്ടസിദ്ധിക്കും ഫലപ്രദമാണെന്നാണ് വിശ്വാസം.
ജാതിമതവർണ ഭേദമന്യേ നിരവധി ഭക്തർ ഗൗരീദർശനത്തിനായി ക്ഷേത്രത്തിലെത്തും. ഗൗരി ചക്കുളത്തമ്മയോടൊപ്പം പോകുമ്പോൾ പീഠത്തിൽനിന്ന് ലഭിച്ച വള ജീവിതയിൽ എഴുന്നള്ളിച്ച് പ്രദക്ഷിണം നടത്തുന്നതാണ് ചടങ്ങിന്റെ പ്രത്യേകത. ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.





