അമ്പലപ്പുഴ: പന്ത്രണ്ടു വർഷം കൂടുമ്പോൾ അമ്പലപ്പുഴ ക്ഷേത്രത്തിൽ നടക്കുന്ന പള്ളിപ്പാന ചടങ്ങിൻ്റെ അനുബന്ധ ചടങ്ങായ ദ്രവ്യ കലശം വ്യാഴാഴ്ച സമാപിക്കും. വെള്ളിയാഴ്ച ഉത്സവം കൊടിയേറും. ഉച്ചക്ക് 12.12 നും 12.40 നും ഇടയിലാണ് കൊടിയേറ്റ്. 15 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
ബ്രഹ്മ കലശത്തോടൊപ്പം ഇരുപത്തി നാല് ദ്രവ്യങ്ങൾ ഇരുപത്തി നാല് കുടങ്ങളിൽ നിറച്ച് പൂജിച്ച് തൊള്ളായിരത്തി എഴുപത്തി ആറ് പരികലശങ്ങൾക്കൊപ്പം സഹസ്ര കലശമായി ദേവന് അഭിഷേകം’ ചെയ്യുന്ന ചടങ്ങാണ് ദ്രവ്യ കലശം. രാജപ്രതി നിധി തെക്കേടത്ത് നാരായണ ഭട്ടതിരി താന്ത്രികാചാര്യന്മാരായ പുതുമന, കടിയക്കോൽ തന്ത്രിമാർക്ക് വസ്ത്രവും പവിത്രവും നൽകി അവരെ ആചാര്യന്മാരായി അവരോധിച്ചതോടെ ഫെബ്രുവരി 26 ന് ചടങ്ങുകൾ ആരംഭിച്ചു.
ബിംബ ശുദ്ധി കൃയകളുടെ ഭാഗമായി ചതു ശുദ്ധി, ധാര, ഗണപതി പൂജ, പ്രാസാദ ശുദ്ധി, രക്ഷോഘ്ന ഹോമം, വാസ്തു പൂജ, വാസ്തു കലശപൂജ, രക്ഷാകലശ പൂജ, ശാന്തി ഹോമം, നവീകരണ പ്രയശ്ചിത്ത ഹോമം എന്നീ ചടങ്ങുകൾ പൂർത്തിയായി.
ഗണപതി നടക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ സഹസ്ര കലശത്തിൻ്റെ ക്രമീകരണങ്ങളും പൂർത്തിയായി. അധിവാസത്തിങ്കൽ ഉഷ:പൂജക്കും മുളയറ ഭഗവതിക്കും ശിവനും കലശാഭിഷേകത്തിനും ശേഷം പരികലശാഭിഷേകം ആരംഭിക്കും. തുടർന്ന് ബ്രഹ്മകലശം, കുംഭേശ കർക്കരി കലശം എന്നിവ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണമായി ശ്രീകോവിലിനുള്ളിൽ എഴുന്നള്ളിച്ച് അഭിഷേകം ചെയ്യുന്നതോടെ കലശാഭിഷേകം പൂർത്തിയാകും.
രാത്രിയിൽ ആനപ്പുറത്ത് വിളക്ക് എഴുന്നുള്ളത്ത് നടക്കുന്നതോടെ ചടങ്ങുകൾക്ക് സമാപനമാകും. കൊടിയേറ്റിനുള്ള കൊടിക്കയർ സമർപ്പണവും വ്യാഴാഴ്ച നടക്കും.






