എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവം ചക്കരക്കുളത്തിൽ ആറാട്ടോടെ കൊടിയിറങ്ങി. ഗണപതി ഹോമത്തോടെ ആരംഭിച്ച ചടങ്ങുകൾക്ക് ശേഷം ആനപ്രമ്പാൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് കാവടി, മുത്താരമ്മൻ കോവിലിൽ നിന്നും ഏണ്ണക്കുടം, കരകം, അമ്മൻകുടം, പൂക്കാവടി, ദിശ്ചലദൃശ്യങ്ങൾ, വാദ്യോപകരണങ്ങൾ എന്നിവയുടെ അകമ്പടിയോടുകൂടി നടന്ന ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്നതോടെ ചരിത്ര പ്രസിദ്ധമായ ചക്കരക്കുളത്തിൽ ആറാട്ടും തുടർന്ന് കൊടിയിറക്കും നടന്നു.
ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേത്യത്വത്തിൽ നടന്ന ആറാട്ടിന് ക്ഷേത്ര തന്ത്രി ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, മുഖ്യകാര്യദശി സദ്ഗുരു രാധാകൃഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും .
ആറാട്ടിന് ശേഷം ചക്കുളത്തമ്മയുടെ ഇഷ്ട വഴിപാടായ മഞ്ഞനീരാട്ട് നടന്നു. ക്ഷേത്ര അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് അടുപ്പ് കൂട്ടിയ ശേഷം വാർപ്പിൽ മഞ്ഞൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ ചേർത്ത് തിളപ്പിച്ചെടുക്കുന്ന മിശ്രിതം കവുങ്ങിൻ പൂക്കുല ഉപയോഗിച്ച് ഭക്തർ തളിച്ചാണ് മഞ്ഞനീരാട്ട് നടത്തിയത്. പന്ത്രണ്ട് നാളത്തെ വ്രതാനുഷ്ഠാനത്തോട് കൂടിയാണ് ഭക്തർ ചടങ്ങിൽ പങ്കെടുത്തത്.






