തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി എമർജൻസി മെഡിസിൻ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ക്രിട്ടിക്കൽ കെയർ, ജനറൽ സർജറി, പൾമണോളജി, ഇഎൻടി വിഭാഗങ്ങളുടെ സഹകരണത്തോടെ ദ്വിദിന ശില്പശാല നടന്നു. അത്യാഹിതവിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രൊസീജറുകളുടെ പരിശീലനമാണ് പ്രസ്തുത ശില്പശാലയിൽ നടന്നത്.
ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടറും പ്രശസ്ത പീഡിയാട്രിക് കാർഡിയോ തൊറാസിക്ക് സർജനുമായ ഡോ. ജോൺ വല്യത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു. എമർജൻസി വിഭാഗം മേധാവി ഡോ. ലൈലു മാത്യൂസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, സർജിക്കൽ മാനിക്കിനുകൾ ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച വെർവ്മെഡിസിമുഹബ് എന്ന കമ്പനിയുടെ ഡയറക്ടറായ ഡോ. അമർ ചൗഹാൻ മുഖ്യാതിഥിയായി.
മെഡിക്കൽ സൂപ്രണ്ട് ഡോ. ജോംസി ജോർജ്, എമർജൻസി മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഷമ്മി ഡഗ്ലസ് ലാംബെർട്ട് എന്നിവർ പ്രസംഗിച്ചു. ബിലീവേഴ്സ് ആശുപത്രി എമർജൻസി മെഡിസിൻ, ക്രിട്ടിക്കൽ കെയർ, ജനറൽ സർജറി, പൾമണോളജി, ഇഎൻടി വിഭാഗങ്ങളിലെ ഡോക്ടർമാർ ശില്പശാലയിലെ വിവിധ സെഷനുകൾ നയിച്ചു. കേരളത്തിലെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ നിന്നടക്കമുള്ള വിവിധ ആശുപത്രികളിലെ ഡോക്ടർമാരും സർജന്മാരും ശില്പശാലയിൽ പങ്കെടുത്തു.
വൈദ്യശാസ്ത്രത്തിലെ ആധുനിക സങ്കേതങ്ങൾ,അടിയന്തര സാഹചര്യങ്ങളിൽ രോഗികളുടെ രക്ഷയ്ക്ക് ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്റെ അത്യാവശ്യത്തെക്കുറിച്ചും ഡോക്ടർമാർ ഇത്തരം പരിശീലന പരിപാടികളിൽ പങ്കെടുത്ത് അറിവും അനുഭവവും പങ്കുവെക്കേണ്ടതിന്റെയും പ്രസക്തിയെക്കുറിച്ചും പ്രസ്തുത ശില്പശാല ചർച്ച ചെയ്തു.